റബർ വിലയിലെ ചാഞ്ചാട്ടം കർഷകരെ മറ്റുവിളകൾ തേടിപോകാൻ പ്രേരിപ്പിക്കുകയാണ്. കാസർകോട് പനത്തടിയിലെ കർഷകൻ ഒന്നരയേക്കർ റബര്‍ വെട്ടിമാറ്റിയാണ് പപ്പായ കൃഷിയിലേക്ക് ഇറങ്ങിയിരിക്കുന്നത്.
ഒരു വർഷം മുമ്പ് വരെ ഇവിടെ നിറയെ റബർ മരങ്ങളായിരുന്നു. ദിവസവും പാലെടുക്കുന്ന ഇരുന്നുറിലധികം മരങ്ങളായിരുന്നു സെബാസ്റ്റ്യൻ അച്ചാമൂടെന്ന ഈ മലയോര കർഷകന്റെ വരുമാനം. വില കുത്തനെ താഴ്ന്നപ്പോഴും കുറേ കാലം പിടിച്ചു നിന്നു.ഒരു നിലക്കും പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടയാണ് എല്ലാം മുറിച്ച് മാറ്റിയത്. പെട്ടൊന്ന് വരുമാനം കിട്ടുന്ന വിളയെ കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് പപ്പായയിലാണ്.
ഹൈബ്രിഡ് ഇനമായ റെഡ് ലേഡിയാണ് സെബാസ്റ്റ്യൻ നട്ടുപിടിപ്പിച്ചിരിക്കുന്നത്. കൃഷി തുടങ്ങി എട്ടാമത്തെ മാസം വിളവ് കിട്ടുമെന്നതാണ് നേട്ടം. രണ്ടര കിലോയിലധികമുള്ള കായകളാണ് ചെടികളിൽ നിറയെ.കീടബാധകൾ കുറവാണെന്നതും ആകർഷണം തന്നെ.
ഇരുപത്തിനാല് രൂപയാണ് കിലോക്ക് കർഷകന് ലഭിക്കുന്നത്. ഒന്നര വർഷം വരെ തുടർച്ചയായി വിളവെടുക്കാമെന്നതാണ് പ്രത്യേകത. റബർ വിളവെടുക്കാനുള്ള എഴുവർഷത്തെ കാത്തിരിപ്പ് പരിഗണിക്കുമ്പോൾ വൻ ലാഭമാണ് പപ്പായ കൃഷിയെന്നാണ് സെബാസ്റ്റ്യന്റെ അഭിപ്രായം.പക്ഷേ നിത്യവും നനക്കാനുള്ള സൗകര്യം വേണമെന്ന് മാത്രം.