മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി കോഴിക്കോട് കോർപറേഷൻ. ഗ്യാസ് ഉപയോഗിച്ച് മാലിന്യം സംസ്ക്കരിച്ച് ഊർജം ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ കരടിന് കോർപറേഷൻ കൗൺസിൽ അംഗീകാരം നൽകി.
മാലിന്യസംസ്ക്കരണത്തിന്റെ പേരിൽ വിവാദഭൂമികയായ ഞെളിയൻപറമ്പ് തന്നെയാണ് രണ്ടേക്കർ സ്ഥലം ആവശ്യമുള്ള പുതിയ പദ്ധതിക്കായി കോപറേഷൻ കണ്ടെത്തിയിരിക്കുന്നത്. 200 കോടിരൂപയുടെ മുതൽ മുടക്കാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പായാൽ അജൈവ മാലിന്യങ്ങളുൾപ്പെടെ ദിവസേന 125 ടൺ മാലിന്യം സംസ്ക്കരിക്കാൻ സാധിക്കും. പ്രതിദിനം നൂറ് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുയാണ് ലക്ഷ്യം. കേന്ദ്രസർക്കാരിന്റെ സ്വഛ്ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതു.സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാന ശുചിത്വമിഷന്റെയും മലിനികരണ നിയന്ത്രബോർഡിന്റെയും പങ്കാളിത്തം ഉറപ്പ് വരുത്തും. പദ്ധതിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി വിറ്റഴിക്കുന്നതിലൂടെ പതിനഞ്ച് വർഷം കൊണ്ട് മുടക്ക് മുതൽ തിരിച്ച് പിടിക്കാം എന്നും അധികൃതർ വിലയിരുത്തുന്നു.