കുടിവെള്ളക്ഷാമംമൂലം ദുരിതത്തിലായി വയനാട് ബത്തേരി കുറ്റമ്പാളി കോളനിവാസികൾ. കിണറുകളിലെ വെള്ളം കലങ്ങുകയും ജലനിരപ്പ് താഴുകയും ചെയ്തത് തിരിച്ചടിയായി. കോളനിയിലെ വീടുകളുടെ നിർമാണവും മുടങ്ങിക്കിടക്കുകയാണ്.
ഇതാണ് മൂപ്പത് കുടുംബങ്ങൾ ആശ്രയിക്കുന്ന കിണർ. എല്ലാ വീട്ടുകാർക്കും എല്ലാദിവസവും ഈ കിണറിൽനിന്ന് കുടിവെള്ളം ലഭിക്കില്ല. കോരിയെടുക്കുന്ന വെള്ളം തുണിയിൽ അരിച്ച് വേണം ഉപയോഗിക്കാൻ. രണ്ട് കിണറുണ്ടെങ്കിലും ഒരെണ്ണം ഉപയോഗശൂന്യമാണ്. തൊട്ടടുത്ത അംഗനവാടിയിൽ ജല അതോറിറ്റിയുടെ കുടിവെള്ളമുണ്ടെങ്കിലും കോളനിയിലേക്ക് ഇതുവരെ ശുദ്ധജല വിതരണം ആരംഭിച്ചിട്ടില്ല. ചരിത്രത്തിലാദ്യമായാണ് ജലക്ഷാമമുണ്ടായതെന്ന് കോളനിവാസികൾ പറയുന്നു.
കരാറുകാരൻ മുങ്ങിയതോടെ വീടുകളുടെ നിർമാണം പൂർത്തിയാക്കാനായിട്ടില്ല. ഈ വീടുകൾ ആട്ടിൻ കൂടും വിറകുപുരയുമായി മാറി. അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഉദ്യോഗസ്ഥർക്ക് കോളനിവാസികൾ പരാതി നൽകിയിരുന്നു.