ഇടുക്കിയിലെ ഇടമലക്കുടി ആദിവാസി പഞ്ചായത്ത് വികസനത്തിനായി സമഗ്രപാക്കേജിന് സർക്കാർ രൂപം നല്‍കി. ആരോഗ്യകേന്ദ്രവും റോഡും സമ്പൂർണ വൈദ്യതീകരണവും അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന് മന്ത്രി എ.കെ.ബാലൻ മനോരമ ന്യൂസിനോടു പറഞ്ഞു. പദ്ധതി നിർവ്വഹണത്തിന് നോഡൽ ഒാഫീസറായി ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കടിനെ നിയമിച്ചു.ഇടമലക്കുടിയിലെ ആദിവാസികളുടെ ദുരിത ജീവിതം മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
ഇടമലക്കുടിക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരമാകുന്നു.ആദിവാസി പഞ്ചായത്തിന് സൊസൈറ്റിക്കുടി ആസ്ഥാനമാകും.മൂന്നാർ ടൗണിനേയും സൊസൈറ്റിക്കുടിയേയും ബന്ധിപ്പിച്ച് റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പു മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമായി.സമ്പൂർണ്ണ വൈദ്യുതീകരണത്തിന് 19 കോടിയാണ് അനുവദിച്ചിരിക്കുന്നത്.ഇവിടെ തുടങ്ങുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സ്ഥിരം ഡോക്ടറും ജീവനക്കാരുമുണ്ടാകും.
ബജറ്റിൽ പ്രഖ്യാപിച്ച സ്കൂളിനായുള്ള നടപടികൾ വേഗത്തിലാക്കും. മുതുവാൻ സമുദായത്തിൽ നിന്നായിരിക്കും മുഴുവൻ അധ്യാപകരേയും നിയമിക്കുക.ഏഴുമുതൽ 10ാം ക്ളാസുവരെയുള്ള കുട്ടികൾക്ക് ബോർഡിങ് സൗകര്യമൊരുക്കും. മുതുവാൻ സമുദായത്തിൽപ്പെട്ട 785 കുടുംബങ്ങളാണ് ഇടമലക്കുടിയിലുള്ളത്.