വയനാട്ടിൽനിന്ന് വനംവകുപ്പ് പിടികൂടിയ ശല്യക്കാരനായ കാട്ടുകൊമ്പനെ പറമ്പിക്കുളത്ത് അഴിച്ചുവിടാൻ സർക്കാർ ഉത്തരവ്. രണ്ടരമാസം മുൻപാണ് ബത്തേരി കല്ലൂരിൽനിന്ന് കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടിയത്.
വെറ്ററിനറി സർജന്റെ മേൽനോട്ടത്തിൽ കാട്ടാനയെ പറമ്പിക്കുളം ടൈഗർ റിസർവിലേക്ക് ഉടൻ മാറ്റാനാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഇതോടെ വയനാട് വന്യജീവി സങ്കേതം അധികൃതർ കാട്ടാനയെ പറമ്പിക്കുളത്തേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആനയെ ലോറിയിൽ കയറ്റി കൊണ്ടു പോകുന്നത് ക്യാമറയിൽ ചിത്രീകരിക്കണമെന്നും നിർദേശമുണ്ട്.
മനുഷ്യജീവനും കൃഷിക്കും ഭീഷണിയായി മൂന്ന് വർഷത്തോളം നാട്ടിൽ കഴിഞ്ഞ കാട്ടുകൊമ്പനെ വനംവകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പിടികൂടിയത്. തുടർന്ന് വയനാട്ടിലെ കാട്ടിൽ തന്നെ ആനയെ അഴിച്ചുവിടാൻ സർക്കാർ നീക്കം നടത്തിയിരുന്നു. പക്ഷേ കർഷകരുടെ എതിർപ്പിനെത്തുടർന്ന് നീക്കം ഉപേക്ഷിക്കേണ്ടി വന്നു. മൂന്നോ നാലോ ദിവസത്തിനുള്ളിൽ സർക്കാർ നിർദേശം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. എന്നാൽ കാട്ടാനയെ ലോറിയിൽ കയറ്റി കൊണ്ടു പോകുന്നത് ആരോഗ്യം വഷളാകാൻ ഇടയാക്കിയേക്കുമെന്നും ആക്ഷേപമുണ്ട്.