കാസർകോട് ചീമേനിയിൽ റോഡ് നിർമാണത്തിന് സ്ഥലം വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ച് കുടുംബത്തെ സിപിഎം ഊരുവിലക്കിയതായി പരാതി. കയ്യൂർ ചെറിയാക്കര കാണിയറ വീട്ടിൽ രാജന്റെ കുടുംബത്തെയാണ് ഊരുവിലക്കിയത്. സ്ഥലം കയ്യേറി റോഡ് നിർമ്മിച്ചത് ചോദ്യം ചെയ്ത മകനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും പറയുന്നു. പൊലീസില്‍ പരാതി നൽകി ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടിയിട്ടില്ല.
പാർട്ടി ഗ്രാമമായ കയ്യൂരിലെ ചെറിയാക്കര സ്കൂൾ റോഡ് വീതികൂട്ടുന്നത് സംബന്ധിച്ച തർക്കമാണ് ഊരുവിലക്കിന് കാരണം. നിലവിലെ വഴിയോട് ചേർന്നുള്ള കാണിയ വീട്ടിൽ രാജന്റെ കുടുംബ സ്വത്തിൽ നിന്നു അഞ്ച് മീറ്റർ വീതയിൽ എൺപത്തിയഞ്ച് മീറ്റർ നീളത്തിൽ സ്ഥലം വിട്ടുനൽകണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടത്. മൂന്നുമീറ്ററേ നൽകനാവൂയെന്ന് രാജനും അമ്മയും നിലപാട് എടുത്തു. ഇതോടെ അതിക്രമിച്ച് കയറി റോഡ് നിർമ്മിച്ചു. ചോദ്യം ചെയ്ത മകൻ ഋത്വിക്കിനെ കഴുത്ത് ഞെരിച്ച് കൊല്ലാനായിരുന്നു ശ്രമം.
പ്രതികളുടെ പേര് സഹിതം പരാതി നൽകിയെങ്കിലും ചീമേനി പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ ക്രൂരതക്ക് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുയാണ് സിപിഎം അനുഭാവികളായ രാജന്റെ കുടുംബം.