മലപ്പുറം നിറമരുതൂര്‍ മൈതാനത്തുണ്ടായ ആക്രമണത്തിൽ എട്ട് സി.പി.എം പ്രവർത്തകർക്ക് പരുക്ക്. ആക്രമണത്തിന് പിന്നിൽ മുസ്്ലിംലീഗാണന്ന് സി.പി.എം ആരോപിച്ചു. പ്രതിഷേധസൂചകമായി നിറമരുതൂർ പഞ്ചായത്തിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമാണ്. പുലർച്ചെ രണ്ടരയോടെ ഉണ്ണിയാൽ ഫുട്ബോൾ മൈതാനത്തായിരുന്നു അപ്രതീക്ഷിത ആക്രമണം.
സി.പി.എം പ്രവർത്തകർ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിലെ മൈക്ക് അടക്കമുളള സാധനങ്ങൾക്ക് കാവൽ കിടന്നവരാണ്ആക്രമിക്കപ്പെട്ടത്. പരുക്കേറ്റ എട്ടു പേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. മുപ്പതോളം വരുന്ന സംഘമാണ് ആയുധങ്ങളുമായി ആസൂത്രിത ആക്രമണം നടത്തിയതെന്ന് പരുക്കേറ്റവർ പറയുന്നു.
കഴിഞ്ഞ കുറെ കാലങ്ങളായി ഉണ്ണിയാല്‍ മേഖലയിൽ സി.പി.എം.ലീഗ് സംഘർഷം നിലനിൽക്കുന്നുണ്ട്. ഇരുവിഭാഗങ്ങൾ തമ്മിലുളള സംഘർഷത്തിൽ നൂറോളം വീടുകൾ പരസ്പരം തല്ലിത്തകർത്തത് മാസങ്ങൾക്ക് മുൻപാണ്. തിരൂർ ഡി.വൈ.എസ്.പി. എ.ജെ. ബാബുവിനാണ് അന്വേഷണ ചുമതല. പ്രശ്നസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻപൊലീസ് സന്നാഹം കാവൽ നിൽക്കുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമാണ്.