പാലക്കാട് ഐഐടിക്ക് ക്യാംപസ് നിർമാണത്തിന് മൂവായിരം കോടിയുടെ പദ്ധതി. പ്രോജക്റ്റ് റിപ്പോർട്ട് കേന്ദ്രമാനവശേഷിമന്ത്രാലയം അംഗീകരിച്ചു. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടൻ മാസ്റ്റർ പ്ലാൻ തയാറാകും. മദ്രാസ് ഐഐടിയിൽ നിന്ന് പാലക്കാട് ക്യാംപസിനെ വേർപെടുത്തിയതിനാൽ പുതിയ ഡയറക്ടർ ചുമതലയേറ്റു.
കഞ്ചിക്കോട് വെസ്റ്റിൽ സംസ്ഥാനസർക്കാർ കണ്ടെത്തിയ 504 ഏക്കറിലാണ് െഎെഎടി പാലക്കാട് ക്യാംപസ് ഒരുങ്ങുന്നത്. ഏഴുവർഷത്തേയ്ക്കുളള മൂവായിരം കോടി രൂപയുടെ രൂപരേഖയ്ക്ക് കേന്ദ്രമാനവശേഷിമന്ത്രാലയം അനുമതി നൽകിയതോടെ ഇനി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ചാൽ മതി. സ്ഥലം ഏറ്റെടുപ്പ് പൂർത്തിയകണമെങ്കിൽ അൻപത് ഏക്കർ കൂടി ലഭിക്കണം.
നിലവിൽ ഐഐടിക്ക് കൈവശാവകാശം നൽകിയ 70 ഏക്കർ സ്ഥലത്ത് താൽക്കാലിക ക്യാംപസ് നിർമാണം ഉടൻ തുടങ്ങും. ഡിസംബറിൽ പൂർത്തിയാക്കാനാണ് തീരുമാനം. പ്രഫ. പി.ബി. സുനിൽകുമാർ പാലക്കാട് ഐഐടിയുടെ പ്രഥമ ഡയറക്ടറായി ഔദ്യോഗികമായി ചുമതലയേറ്റു. ഇതുവരെ മദ്രാസ് ഐഐടിയുടെ മേൽനോട്ടത്തിലായിരുന്നു പാലക്കാട് ക്യാംപസിന്റെ പ്രവർത്തനം.