പാലക്കാട് കപ്പൂർ പഞ്ചായത്തിലെ കൊഴിക്കര ഗവണ്‍മെന്റ് ആയൂർവേദ ആശുപത്രിക്കുവേണ്ടി നിര്‍മിച്ച കെട്ടിടം കാടുകയറി നശിക്കുന്നു. കിടത്തിചികില്‍സ തുടങ്ങുന്നതിന് പതിനാലുവര്‍ഷം മുന്‍പ് നിര്‍മിച്ച കെട്ടിടമാണ് ആരോഗ്യവിഭാഗം ഇല്ലാതാക്കുന്നത്.
സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് കെട്ടിടം നിര്‍മിച്ചാല്‍ അത് ഉപയോഗപ്പെടുത്താനുളള മര്യാദപോലും ആരോഗ്യവിഭാഗത്തിനില്ല. കൊഴിക്കര ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയിലെ കെട്ടിടമാണ് പതിനാലുവര്‍ഷമായി കാടുകയറി നശിക്കുന്നത്. കിടത്തി ചികില്‍സ വേണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരം എഴുലക്ഷം രൂപ ചെലവിലാണ് മുറി നിര്‍മിച്ചത്. ഇന്നിപ്പോള്‍ ജനാലചില്ലുകളെല്ലാം തകര്‍ന്നു. മദ്യപന്മാര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും കെട്ടിടം ഉപകാരമായി. പരാതിയും നിവേദനവുമായി അധികാരികളെ സമീപിച്ച നാട്ടുകാരും ഇപ്പോള്‍ നിസഹായരാണ്.
ആവശ്യമുളള ജീവനക്കാരെ നിയമിച്ചാല്‍ പത്തുപേരെ ഒരേ സമയം കിടത്തിചികില്‍സിക്കാം. പട്ടാമ്പി താലൂക്കിൽ ഒരിടത്തുപോലും സര്‍ക്കാര്‍ ആയുർവേദ ആശുപത്രിയില്‍ കിടത്തി ചികില്‍സയില്ല. എന്നിരുന്നാലും അനാസ്ഥ തുടരുകയാണ്്.