വയനാട്ടിൽ ഒരുപതിറ്റാണ്ട് മുമ്പ് തുടങ്ങിയ കാൻസർ സെന്ററും രോഗകിടക്കയിലാണ്. നിലവിൽ കീമോ ചികിൽസ മാത്രമാണിവിടെയുള്ളത്. കാൻസർ രോഗികളുടെ പെൻഷൻ അപേക്ഷയിൽ ഒപ്പുവെക്കാൻ പോലും ഇവിടുത്തെ ഒാങ്കോളജിസ്റ്റിന് അധികാരമില്ല.
വയനാട് ജില്ലയിൽ കാൻസർ രോഗികളുടെ എണ്ണം കൂടുകയാണെന്ന് കണക്കുകൾ. രോഗ നിർണയസംവിധാനങ്ങളും മെച്ചപ്പെട്ട ചികിസയും ജില്ലയിലില്ല. അങ്ങനെയിരിക്കെയാണ് നല്ലൂർ നാട് ട്രൈബൽ ആശുപത്രിയെ കാൻസർ സെന്ററാക്കിയത്. 2007 ൽ നടത്തിയ ഈ മാറ്റത്തെ പ്രതീക്ഷയോടെ ജില്ല നോക്കിക്കണ്ടു. പ്രഥമിക ഘട്ടജോലികൾ പെട്ടന്ന് തന്നെ ചെയ്ത് തീർത്തു പക്ഷെ എന്താണ് നിലവിലെ അവസ്ഥ. കാടുമുടിക്കിടക്കുന്ന വഴി തന്നെ പറയുന്നുണ്ട് ഉത്തരം. ലക്ഷക്കണക്കിന് രൂപയുടെ മെഷീനുകളുള്ള കെട്ടിടമാണ് നശിക്കുന്നത് ഒരോരോ സാങ്കേതികത്വങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് പദ്ധതി. രണ്ടു മാസമായി ഒരു ഒാങ്കോളജിസ്റ്റ് വരുന്നുണ്ട്. കീമോ ചികിൽസ മാത്രമാണ് നിലവിൽ നടക്കുന്നത്.
പെൻഷൻ അപേക്ഷയിൽ ഒപ്പിടാൻപോലും ഈ ഡോക്ടർക്ക് അധികാരമില്ല. ഒരു ബസ് സർവീസ് പോലും ഇങ്ങോട്ടില്ല. വല്ലപ്പോഴും കിട്ടുന്ന ഒാട്ടോറിക്ഷയിൽ മൂന്നും നാലും കിലോമീറ്റർ ദുർഘടപാത കഴിഞ്ഞുവേണം രോഗികൾക്ക് ഇവിടെയെത്താൻ. റേഡിയേഷൻ യന്ത്രത്തിന്റെ സോഴ്സ് നശിച്ചെന്നും പുതിയതു വരുത്തണമെന്നുമാണ് അധികൃതർ പറയുന്നത്.