ആദിവാസികൾക്കുവേണ്ടിയാണ് ഫാം തുടങ്ങിയതെങ്കിലും ഇന്നും ജോലിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആറളത്തെ ആദിവാസികൾ. കുടുംബത്തിലെ ഒരാൾക്കെങ്കിലും ഫാമിൽ ജോലി നൽകണമെന്നാണ് ഇവരുടെ ആവശ്യം.
1800 കുടുംബങ്ങളാണ് ആറളത്തെ പുനരധിവാസമേഖലയിൽ താമസിക്കുന്നത്. എന്നാൽ ഫാമിൽ ജോലിയുള്ളത് ഇരുന്നൂറിൽ താഴെ പേർക്ക് മാത്രം. മണ്ണിലധ്വാനിക്കേണ്ട ജോലികളാണ് ആദിവാസികൾക്ക് നൽകുന്നതെന്നും ആരോപണമുണ്ട്. അതും താൽക്കാലിക ജോലികൾ. വന്യമൃഗശല്യംമൂലം സ്വന്തം സ്ഥലത്ത് കൃഷിപ്പണി ചെയ്യാനും സാധിക്കുന്നില്ല. ഫാമിന് പുറത്ത് ജോലികളും കുറവാണ്.
ജോലിക്ക് വേണ്ടി അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുന്ന നിരവധിപേരാണ് ആറളത്തുള്ളത്. ഫാമിൽനിന്ന് ലഭിക്കുന്ന ലാഭം ആദിവാസികൾക്ക് നൽകണമെന്നായിരുന്നു ചട്ടം. എന്നാൽ നഷ്ടത്തിലായ ഫാം പട്ടികവർഗവികസന വകുപ്പിൽനിന്ന് പണം വാങ്ങിയാണ് ഇതര വിഭാഗങ്ങൾക്കും ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നത്.