രാജ്യത്തെ മുച്ചക്ര വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന ഇർഫാൻ ആലം പാലക്കാട്ടെത്തി. പ്ലസ്ടു ഇംഗ്ളീഷ് പാഠപുസ്തകത്തിൽ ഇർഫാെനക്കുറിച്ച് പഠിച്ച വിദ്യാർഥികൾ തന്നെയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. വിവിധ സ്കൂളുകളിലെ വിദ്യാർഥികളുമായി ഇർഫാൻ അനുഭവം പങ്കുവച്ചു.
ജീവനുളള പാഠപുസ്തകമായി ഇർഫാൻ ആലം മുന്നിലെത്തിയപ്പോൾ കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അമ്പരന്നു. പിന്നെ ചോദ്യവും ഉത്തരങ്ങളുമായി മണിക്കൂറുകൾ നീണ്ട സംവാദം. പ്ലസ് ടു ഇംഗ്ലിഷ് പാഠപുസ്തകത്തിലെ 'ത്രീ വീൽഡ് റവല്യൂഷൻ' എന്ന പാഠഭാഗത്തിലെ കഥാപാത്രമാണ് ബീഹാറുകാരനായ ഇർഫാൻ ആലം. ഉത്തരേന്ത്യൻ റിക്ഷാക്കാരുടെ ജീവിതം മെച്ചപ്പെടുത്തിയതിലൂടെ പ്രശസ്തനായ ഇർഫാനെക്കുറിച്ച് 2010ൽ പ്രസിദ്ധീകരിച്ച അഭിമുഖമാണു പ്ലസ്ടു പാഠഭാഗത്തിലുളളത്. റിക്ഷകളിൽ പാട്ട്, പത്രം, കുടിവെളളം, പ്രഥമശുശ്രൂഷ കിറ്റ്, ചെറുപലഹാരങ്ങൾ, പരസ്യങ്ങൾ എന്നിവയ്ക്കു സൗകര്യമൊരുക്കി വരുമാനം കൂട്ടിയതിന്റെ ക്രഡിറ്റാണ് ഇർഫാനുളളത്. ദാരിദ്ര്യമകറ്റാൻ സംരംഭത്തിന്റെ നല്ല ആശയങ്ങൾ വിദ്യാർഥികളോടും പങ്കുവച്ചു.
ലോക ബാങ്കിന്റെ ഇന്നവേഷൻ അവാർഡ് നേടിയ പട്ന ആസ്ഥാനമായ സമ്മാൻ ഫൗണ്ടേഷന്റെ സ്ഥാപകനാണ് ഇർഫാൻ ആലം.