സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഇടംനേടിയ പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷൻ, നവീകരണത്തിന്റെ പേരിൽ നശിപ്പിക്കുന്നതായി പരാതി. പുരാവസ്തുവകുപ്പിൽ നിന്ന് കരാറെടുത്ത സ്വകാര്യവ്യക്തിയാണ് അശ്രദ്ധമായി ചരിത്രവസ്തുക്കൾ നീക്കം ചെയ്യുന്നത്. ഉപ്പ് സത്യാഗ്രഹം അടക്കം നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പൊലീസ് സ്റ്റേഷനാണിത്. കെ.കേളപ്പനെപോലുള്ള സമരനായകർ ക്രൂര മർദ്ദനത്തിന് ഇരയായ സ്ഥലം. സമരകാലത്ത് സ്റ്റേഷനുമുന്നിലുള്ള കൊടിമരത്തിൽ അർദ്ധരാത്രി ഇന്ത്യൻ പതാക ഉയർന്നിട്ടുണ്ട്.
നൂറ് വർഷം പഴക്കുമുള്ള ഈ കട്ടിടം ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് പുരാവസ്തുവകുപ്പ് ഏറ്റെടുത്തത്. എന്നാൽ അശ്രദ്ധമായ നടപടിയിലൂടെ ചരിത്രശേഷിപ്പ് ഇല്ലാതാക്കുകയാണ് അധികൃതർ. വിദേശത്തുനിന്നെത്തിച്ച ഓട് ഉൾപ്പെടെയുള്ളവ നശിപ്പിച്ച് കഴിഞ്ഞു. മേല്‍നോട്ടം വഹിക്കാൻ പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരില്ലാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. ഉടൻ നടപടിവേണമെന്നാവശ്യപ്പെട്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നാട്ടുകാര്‍ നിവേദനം നൽകിയിട്ടുണ്ട്.