കോഴിക്കോട് നഗരത്തിൽ ചുരുങ്ങിയ ചെലവിൽ വിദ്യാർഥിനികൾക്കും സർക്കാർ ജീവനക്കാരായ വനിതകൾക്കും പുതിയ താമസസൗകര്യം. കേരള ഹൗസിങ് ബോർഡാണ് കോവൂരിൽ പുതിയ ഹോസ്റ്റൽ തുടങ്ങിയത്. മന്ത്രി ഇ.ചന്ദ്രശേഖരൻ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചുരുങ്ങിയ ചെലവിലുള്ള താമസസൗകര്യത്തിനൊപ്പം സുരക്ഷിത ഇടമെന്നതാണ് പ്രത്യേകത. പൊട്ടിപ്പൊളിഞ്ഞതും അടച്ചുറപ്പില്ലാത്തതുമായ കെട്ടിടമല്ല. വൻകിട ഹോട്ടലുകളെ വെല്ലുന്ന മുറികളാണ് മൂന്ന് നിലയിലായി പൂർത്തിയാക്കിയ കെട്ടിടത്തിലുള്ളത്. 159 വനിതകൾക്ക് താമസിക്കാം. ഒറ്റമുറി, ഇരട്ടമുറി, ഡോർമെറ്ററി സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നഗരപരിധിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് പുതിയ ഹോസ്റ്റൽ. രാത്രി വൈകിയും കോവൂരിലെ ഹോസ്റ്റലിലെത്താൻ പ്രയാസമുണ്ടാകില്ല.
ഏഴ് നിലകളിലായി രൂപകൽപന ചെയ്തിട്ടുള്ള കെട്ടിടത്തിൽ താമസക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് സൗകര്യം വിപുലപ്പെടുത്തും. ജില്ലാ കലക്ടർ, പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിരക്കും ഭക്ഷണക്രമവും സുരക്ഷാകരുതലും നിശ്ചയിക്കുക. ഹൗസിങ് ബോർഡ് അധികൃതർ ഓരോ മാസവും സൗകര്യം പരിശോധിച്ച് പരാതികൾ പരിഹരിക്കും.