വയനാട് ജില്ലയിലെ തകർന്ന റോഡുകൾ നന്നാക്കുന്നതിന് ജില്ലാഭരണകൂടത്തിന്റെ ഇടപെടൽ.രണ്ടാഴ്ചയ്ക്കകം എല്ലാ വിഭാഗം റോഡുകളുടെയും അറ്റകുറ്റപ്പണികൾ തുടങ്ങാൻ കലക്ടർ ആവശ്യപ്പെട്ടു. നവീകരണപ്രവർത്തനം എല്ലാ ആഴ്ചയും വിലയിരുത്താനും തീരുമാനായി. വയനാട്ടിലെ പ്രധാനപ്പെട്ട റോഡുകളും തകർന്നു തരിപ്പണമായിക്കിടക്കുകയാണ്. മഴക്കാലമായതോടെ ദുരിതം ഇരട്ടിയായി.
ആദിവാസി, ഗ്രാമീണ മേഖലകളിലേക്കുള്ള റോഡുകൾ പൊട്ടിത്തകർന്നതോടെ പല ബസ് സർവീസുകളും നിർത്തിവെച്ചിരുന്നു. നാഷണൽഹൈവേയിലെ അറ്റകുറ്റപ്പണികൾ അടുത്തയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു. പിഡബ്ലുഡി റോഡുകൾക്ക് അടുത്തയാഴ്ച ടെക്നിക്കൽ അനുമതി ലഭിക്കും. അടിയന്തിര അറ്റകുറ്റപ്പണികൾക്കായി കൽപറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങൾക്ക് രണ്ടരക്കോടി രൂപയും ബത്തേരി മണ്ഡലത്തിന് ഒന്നരക്കോടിയും അനുവദിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളുടെ ടെൻഡർ നടപടികൾ വേഗത്തിലാക്കും. എല്ലാ ആഴ്ചയും പ്രവൃത്തികൾ വിലയിരുത്താനും തീരുമാനിച്ചു. റോഡ് സേഫ്റ്റി ഫണ്ടിൽ ജില്ലയ്ക്കുലഭിച്ച തുക ഫലപ്രദമായി ഉപയോഗിക്കുമെന്നും കലക്ടർ പറഞ്ഞു.