മഴക്കാലത്ത് ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ആറ് ആദിവാസി കോളനികളിലെ ഇരുന്നൂറ്റിയമ്പതോളം കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തി വീട് നിർമ്മിച്ച് കൊടുക്കുമെന്ന് ജില്ലാഭരണകൂടം. ബത്തേരിയിൽ കുടിൽകെട്ടി സമരത്തെത്തുടർന്നാണ് കലക്ടറുടെ ഇടപെടൽ. എന്നാൽ താൽക്കാലിക സൗകര്യം ഒരുക്കുന്നതുവരെ സമരഭൂമിയിൽ തുടരാനാണ് കുടുംബങ്ങളുടെ തീരുമാനം.
ദുരിതം അനുഭവിക്കുന്ന മറ്റ് നിരവധി കോളനികൾ കൂടി ജില്ലയിലുണ്ട്. ഇവരെക്കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തും. മാത്തൂർപൊയിൽ, വൈശ്യൻ, പാളക്കൊല്ലി, പുവങ്കുനി, വെള്ളച്ചാൽ തുടങ്ങിയ കോളനിയിലുള്ളവരെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുകയെന്ന് ജില്ലാകലക്ടർ പഞ്ഞു. അടുത്തമാസം 31 മുമ്പ് അപേക്ഷകൾ നൽകണം.എം.എൽഎ ചെയർമാനായ കമ്മറ്റി അപേക്ഷ പരിശോധിക്കും.
തുടർന്ന് പർച്ചേസിങ് കമ്മറ്റിക്ക് കൈമാറും. കുടുംബങ്ങൾക്ക് താൽപര്യമുള്ള ഭൂമി മാത്രമേ നൽകൂ എന്നും ഇടനിലക്കാർ ഉണ്ടാകില്ലെന്നും കലക്ടർ പറഞ്ഞു. എന്നാൽ ഭൂമിയും വീടും നിർമ്മിച്ചുനൽകുന്നതുവരെ താൽക്കാലിക സൗകര്യം ഒരുക്കണമെന്ന നിലപാടിലാണ് സമരക്കാർ. താൽക്കാലം ട്രൈബൽ ഹോസ്റ്റലിലേക്ക് മാറ്റാമെന്ന് പറഞ്ഞെങ്കിലും സമരക്കാർ വഴങ്ങിയിട്ടില്ല.