കോഴിക്കോട് താമരശേരി ചുരത്തിലെ മാലിന്യം തള്ളല്‍ തടയാന്‍ കര്‍ശന നടപടിയെന്ന് നിയമസഭാ പരിസ്ഥിതി സമിതി. കോഴിക്കോട് കലക്ടറേറ്റിൽ നടന്ന സിറ്റിങ്ങിലാണ് തീരുമാനം. സമിതി ചെയര്‍മാന്‍ മുല്ലക്കര രത്നാകരന്റെ നേതൃത്വത്തില്‍ സംഘം ചുരം സന്ദര്‍ശിച്ചു.
നാട്ടുകാർക്ക് ഭീഷണിയായി താമരശേരി ചുരത്തിൽ പ്ലാസ്റ്റിക്ക്, ഇറച്ചിമാലിന്യങ്ങൾ കുന്നുകൂടുകയാണ്. ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളൊന്നും ഫലം കാണാതായതോടെയാണ് പ്രശ്നങ്ങൾ കണ്ടുമനസിലാക്കാൻ നിയമസഭാ പരിസ്ഥിതി സമിതി ചുരത്തിലെത്തിയത്.
മാലിന്യസംസ്കരണത്തിന് പുതിയ പദ്ധതി ആവിഷ്ക്കരിക്കും. പ്രശ്നത്തില്‍ സമിതിറിപ്പോർട്ട് അടുത്ത നിയമസഭാ സമ്മേളനത്തിൽ സമർപ്പിക്കും. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്നത് തടയാൻ ക്യാമറ സ്ഥാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കലക്ട്രേറ്റിലെ യോഗത്തിലും തുടര്‍ന്നുള്ള ചുരം സന്ദര്‍ശനത്തിലും എംഎല്‍എ മാരായ അനിൽ അക്കര, പി.ടി.എ റഹീം തുടങ്ങിയവര്‍ പങ്കെടുത്തു.