കോഴിക്കോട് കക്കയം ഡാം കാണാനെത്തുന്ന സഞ്ചാരികളെക്കരുതി ഡിറ്റിപിസി ആസൂത്രണം ചെയ്ത വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമാണം പ്രതിസന്ധിയിൽ. ഒരുകോടിയിലധികം രൂപ ചെലവഴിച്ചിട്ടും ഒരു മുറിപോലും പൂർത്തിയാക്കാനായില്ല. വിശദമായ പഠനം നടത്താതെയാണ് പദ്ധതിക്ക് പണം അനുവദിച്ചതെെന്നാണ് ആക്ഷേപം.
കടലാസിലെ രൂപരേഖ ആസൂത്രണമില്ലെങ്കിൽ ലക്ഷ്യം കാണില്ലെന്നതിന്റെ തെളിവാണിത്. ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിച്ചു. മുഴുവൻ പണവും ചെലവാക്കി. നാലു തൂണും മേൽക്കൂരയും ഉയർന്നതല്ലാതെ വിശ്രമകേന്ദ്രം പൂർത്തിയാക്കാൻ ഇനിയും ഒന്നരക്കോടി വേണം. തലയാട് റോഡിലെ ഈ വിശ്രമകേന്ദ്രം അനാസ്ഥയുടെ മറ്റൊരുദാഹരണമാണ്.
കക്കയം ഡാമിലേയ്ക്കും തോണിക്കടവിലേയ്ക്കുമുള്ള സഞ്ചാരികൾക്ക് വിശ്രമിക്കാനൊരിടം എന്നതായിരുന്നു ലക്ഷ്യം. സ്വകാര്യ വ്യക്തി 15 സെന്റ് സ്ഥലം സൗജന്യമായി നൽകിയതോടെ മുൻ ടൂറിസം ഡയറക്ടറും നിലവിലെ കോഴിക്കോട് കലക്ടറുമായ യു.വി.ജോസ് നിർമാണത്തിന് അനുമതി നൽകി. അഞ്ച് നിലകളിലായുള്ള കെട്ടിടത്തിൽ രണ്ട് കിടപ്പ് മുറി, ഒരു കോൺഫറൻസ് ഹാൾ, ഓഫിസ് മുറി, വ്യൂ പോയിന്റ് എന്നിങ്ങനെയായിരുന്നു രൂപരേഖ. താമസിക്കുന്നവർക്ക് ഭക്ഷണശാലയ്ക്കുള്ള സൗകര്യമില്ല. കിണറിനുള്ള സൗകര്യമില്ലാത്തിടത്ത് കുഴൽക്കിണർ നിർമിച്ചിട്ടില്ല. വൈദ്യുതിയും കിട്ടിയില്ല. നാല് വർഷത്തെ ആസൂത്രണത്തിനൊടുവിൽ നടപ്പായത് പൊളിഞ്ഞുതുടങ്ങിയ ഈ സ്മാരകം മാത്രം.