കോഴിക്കോട് കടൽത്തീരം വീണ്ടും മാലിന്യത്തൊട്ടിയായി. നിരീക്ഷണങ്ങൾ കുറഞ്ഞതോടെ കച്ചവടക്കാരും സഞ്ചാരികളും പ്ലാസ്റ്റിക് ഉൾപ്പെടെ കടലിലേയ്ക്ക് വലിച്ചെറിയുന്നത് പതിവായി. നഗരസഭയുടെ ശുചീകരണത്തൊഴിലാളികൾ മാലിന്യം വീണ്ടും കടലെടുക്കുന്നതിനായി കാത്തിരിക്കുകയാണ്.
കരയ്ക്കു വേണ്ടാത്തത് കടിലേയ്ക്ക് തള്ളിയാൽ ഇങ്ങനെയാകും. ഇടയൊഴിയാതെ തീരത്ത് മുഴുവൻ മാലിന്യമടിഞ്ഞു. പ്രഭാത നടത്തം പലരും റോഡിലേയ്ക്ക് മാറ്റി.
തീരത്തോട് ചേർന്നുള്ള കച്ചവടക്കാർ ഉപേക്ഷിക്കുന്ന പഴകിയ ഭക്ഷണ അവശി·ഷ്ടങ്ങളാണ് കൂടുതൽ. മാലിന്യം തള്ളാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് സഞ്ചികൾ വെള്ളത്തിൽ ഒഴുകി നടക്കുകയാണ്. കുപ്പിയുടെയും കവറിന്റെയും വലിയൊരു ശേഖരം തന്നെയുണ്ട്. അവധി ദിനത്തിൽ സഞ്ചാരികൾ ഉപേക്ഷിച്ച മാലിന്യവും കുന്നുകൂടിയിട്ടുണ്ട്. പഴകിയ സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്നവർ ചാക്കുകണക്കിന് മാലിന്യമാണ് തീരത്ത് നിന്ന് മാറ്റുന്നത്. ഇത് കോഴിക്കോട് തീരത്തിന് പുതിയ കാഴ്ചയല്ല. ചെറിയൊരു ശ്രദ്ധക്കുറവുണ്ടായാൽ പോലും മാലിന്യം കൂടുന്നത് തീരത്ത് പതിവാണ്. നഗരസഭയുടെ ശുചീകരണത്തൊഴിലാളികളുടെ ശ്രദ്ധ ഈ ഭാഗത്തേയ്ക്ക് ഇതുവരെയെത്തിയിട്ടില്ല.