കോഴിക്കോട് കൂരാച്ചുണ്ടിൽ കർഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള വനംവകുപ്പ് നീക്കത്തിനെതിരെ സിപിഎം. സർക്കാരിന്റെ നയം അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ ബോധപൂർവം ശ്രമിക്കുന്നുവെന്നാണ് പരാതി. മുഴുവൻ രേഖയും സ്വന്തമായുള്ളവരുടെ ഭൂമി കൈവശപ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക സിപിഎം നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നൽകി.
1940 മുതൽ കൂരാച്ചുണ്ട് മേഖലയിലെ കർഷകർ കിഴക്കേടത്ത്, മല്ലിശ്ശേരി, പാറക്കടവ്, നരിക്കോട്ട് എന്നീ കോവിലകങ്ങളിൽ നിന്ന് ഭൂമി വിലകൊടുത്ത് വാങ്ങിയതാണ്. ആധാരം, പട്ടയം, നികുതി രസീത്, കൈവശ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ കർഷകരുടെ ഭൂമിയ്ക്ക് സ്വന്തമായുണ്ട്. ഇതെല്ലാം മറികടന്നുള്ള ഉദ്യോഗസ്ഥരുടെ ഇടപെടൽ സർക്കാരിന്റെ നയങ്ങൾക്കെതിരാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തിവിരോധം തീർക്കുകയാണെന്നും ഇടത് നേതാക്കൾ കുറ്റപ്പെടുത്തുന്നു.
റവന്യൂ വനംവകുപ്പുകളുടെ സംയുക്ത പരിശോധന വരെ കാത്തിരിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ നിർദേശം. എന്നാൽ ഈ കാലയളവിൽ കർഷകർക്ക് വായ്പയെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തടസമുണ്ടാകും. കൂടുതൽ കർഷകർക്ക് നോട്ടീസ് നൽകുന്നതിനെക്കുറിച്ചും വനംവകുപ്പ് ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കക്ഷി വ്യത്യാസമില്ലാതെ കർഷക സംഘടനകളുമായി ചേർന്ന് സമരം നടത്തുന്ന കാര്യവും നേതാക്കളുടെ പരിഗണനയിലുണ്ട്.