കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ശീതീകരണ സംവിധാനം പൊളിച്ചുനീക്കിത്തുടങ്ങി. 18 ലക്ഷം രൂപ ചെലവിൽ രണ്ട് വർഷം മുൻപ് സ്ഥാപിച്ച യന്ത്രങ്ങൾ പ്രവർത്തിച്ചത് രണ്ട് മാസം മാത്രം. വേണ്ടത്ര വൈദ്യുതി ഉറപ്പാക്കാതെ യന്ത്രങ്ങൾ സ്ഥാപിച്ചുവെന്നാണ് ആക്ഷേപം. ചൂട് സഹിക്കാനാവില്ലെന്നറിയിച്ച് ഡോക്ടർമാരും നഴ്സുമാരും പണിമുടക്ക് മുന്നറിയിപ്പും നൽകിയിരുന്നു.
തകരാറെന്തെന്ന് ചോദിച്ചാൽ യന്ത്രത്തിലേയ്ക്ക് വേണ്ടത്ര വൈദ്യുതിയെത്തുന്നില്ലെന്നത് കാരണം. ശീതീകരണ സംവിധാനത്തിനുള്ള വൈദ്യുതി ഉറപ്പാക്കുന്നതിൽ ഇലക്ട്രിക് വിഭാഗത്തിന് വീഴ്ചയുണ്ടായി. ഇതോടെ പുതിയ മെഷിനുകൾ ഓരോന്നായി കരിഞ്ഞുതുടങ്ങി. ശീതീകരിച്ച മുറിയെക്കാള്‍ നല്ലത് തുറന്നിട്ട വാതിലുകളെന്ന് മനസിലാക്കി എസി ഒഴിവാക്കണമെന്ന ആവശ്യമുയർന്നു. തീച്ചൂളയ്ക്ക് സമാനമായ ഇടത്ത് ജോലി ചെയ്യുന്നതിനിടെ ഡോക്ടറും നഴ്സും നിർജലീകരണത്തെത്തുടർന്ന് കുഴഞ്ഞുവീഴുന്നതും പതിവായി.
തൽക്കാലം അഞ്ച് ഫാനുകൾ സ്ഥാപിച്ച് ചൂട് കുറയ്ക്കുന്നതിനാണ് തീരുമാനം. വൈദ്യുതി മതിയാകുന്നില്ലെന്ന വാദത്തിനിടെ പുത്തൻ ജനറേറ്റർ അത്യാഹിത വിഭാഗത്തിന് സമീപം മഴനനഞ്ഞ് നശിക്കുന്നത് മറ്റൊരു വീഴ്ച. വൈദ്യുതി ഉറപ്പാക്കുന്നത് പകരം ഷീറ്റിളക്കി മാറ്റുന്നതിലൂടെ പുതിയ തട്ടിപ്പിന് കളമൊരുങ്ങും.