സ്വന്തമായുള്ള കൃഷിയിടമല്ലാതെ ഉപജീവനത്തിന് മറ്റ് വഴികളില്ലാത്ത ഒരുകൂട്ടം കര്‍ഷകര്‍. വര്‍ഷങ്ങളായുള്ള സമ്പാദ്യം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ഇവര്‍ക്ക് അന്യമാകുന്നത് ജീവിതത്തിന്റെ സുരക്ഷിതത്വമാണ്. ഭൂമിയേറ്റെടുക്കൽ തീരുമാനം തൽക്കാലമില്ലെന്ന കലക്ടറുടെ പ്രഖ്യാപനത്തിനിടയിലും കോഴിക്കോട് കൂരാച്ചുണ്ടിലെ കുടുംബങ്ങളുടെ ആശങ്കയൊഴിയുന്നില്ല.
ആകെയുള്ള സമ്പാദ്യമാണ് ഈ മണ്ണ്. പതിനഞ്ചാം വയസില്‍ കൃഷിയില്‍ തോന്നിയ കമ്പം അന്‍പത്തി നാലാം വയസിലും കുറഞ്ഞിട്ടില്ല. മണ്ണറിഞ്ഞ് വിളവിറക്കിയപ്പോള്‍ നാളികേരവും, കാപ്പിയും, റബറും, വാഴയുമെല്ലാം മികച്ച വിള സമ്മാനിച്ചു. ഇതാണ് ഈ നാലംഗ കുടുംബത്തിന്റെ ഏക വരുമാനം. രണ്ട് പെണ്‍മക്കളുടെ ഉന്നതപഠനം തുടങ്ങിയ ഫിലിപ്പിന്റെ പ്രതീക്ഷകള്‍ ഈ നാലേക്കറിനോടടുത്ത ഭൂമിയെച്ചുറ്റിയാണ്. പിതാവ് തനിക്ക് നല്‍കിയ ഭൂമി വനംവകുപ്പിന് കൈമാറണമെന്ന ഉത്തരവിന്റെ ആശങ്ക ഫിലിപ്പിനെ വല്ലാതെ വേദനിപ്പിക്കുന്നു.
വയലടയിലെ ബേബിയും, ജോസും, രാമകൃഷ്ണനുമെല്ലാം പത്ത് സെന്റില്‍ തുടങ്ങി നാലേക്കര്‍ വരെയുള്ള ഭൂമിയുടെ അവകാശം നഷ്ടപ്പെടുമെന്നോര്‍ത്ത് ആശങ്കപ്പെടുന്നവരാണ്. വില്ലേജ് അധികൃതരെ മൂന്ന് വട്ടം കണ്ടു. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പൂര്‍ണമായും കൃഷിഭൂമിയെന്ന് റിപ്പോര്‍ട്ടും കൈമാറി. ഒഴിയണമെന്ന നിലപാടില്‍ വനംവകുപ്പ് ഉറച്ചുനില്‍ക്കുമ്പോള്‍ നിരവധി കുടുംബങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെട്ട സാഹചര്യമാണ്.