പാലക്കാട് തോലന്നൂർ ഇരട്ട കൊലപാതക കേസിലെ പ്രതി സദാനന്ദനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. വൈകിട്ട് കോടതിയിൽ ഹാജരാകും. കൊല്ലപ്പെട്ട വൃദ്ധദമ്പതികളുടെ മരുമകൾ ഷീജയാണ് കൊല നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. ജില്ലാ ആശുപത്രിയിൽ ചികിൽസയിലുള്ള ഷീജ കേസിൽ രണ്ടാം പ്രതിയാകും.
സ്വാമിനാഥൻ ഭാര്യ പ്രേമകുമാരി എന്നിവരെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനായിരുന്നു തെളിവെടുപ്പ്. കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്തിയപ്പോൾ ചുറ്റിക ലഭിച്ചു. സമീപമുള്ള കാട്ടിൽ നിന്ന് രണ്ട് കത്തികളും ലഭിച്ചു. കഴിഞ്ഞ 31 ന് രാത്രി 11 മണിക്ക് സ്വാമിനാഥനെ വൈദ്യുതാഘാതം ഏൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് സദാനന്ദൻ സമ്മതിച്ചു. ഷീജയുടെ പ്രേരണ പ്രകാരമാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സദാനന്ദന്റ മൊഴി. കൊല്ലപെട്ട പ്രേമകുമാരിയുടെ സഹോദരന്റെ മകളാണ് ഷീജ. മങ്കരയിൽ കുടുംബ വീടിനടുത്തു താമസിച്ചുവന്ന സദാനന്ദനുമയി ഷീജക്കു നാലു മാസത്തെ അടുപ്പമുണ്ട്. വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടാൽ തോട്ടത്തിലെ കാര്യസ്ഥനാക്കാമെന്ന വാഗ്ദാനം ഷീജ നൽകിയിരുന്നു. ഒരിക്കലും ഷീജയെ സംശയിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ജില്ലാ ആശുപത്രിയിൽ ചികിൽസയിലുള്ള ഷീജയുടെ അറസ്റ്റ് വൈകാതെ ഉണ്ടാകും.