ഇരുപത് ശതമാനം ബോണസ് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലയിലെ ഒരു വിഭാഗം പാചകവാതക വിതരണ തൊഴിലാളികൾ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു. എന്നാൽ തൊഴിലാളികൾ ആവശ്യപ്പെടുന്നത് അമിത ബോണസാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഏജൻസി ഉടമകൾ.
തൊഴിലാളികൾ കടുംപിടുത്തം പിടിക്കുന്നുവെന്നാണ് ഏജൻസി ഉടമകൾ പറയുന്നത്. കണ്ണൂരിൽ മാത്രമാണ് ഇരുപത് ശതമാനം ബോണസ് ആവശ്യപ്പെടുന്നത്. നിയമപരമായി മാത്രമെ ബോണസ് നൽകാൻ കഴിയു. എന്നാൽ പാചകവാതക കണക്ഷൻ വർധിച്ചിട്ടും ജീവനക്കാരുടെ എണ്ണം കൂട്ടുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. കലക്ടറുടെ നിർദേശങ്ങൾ അംഗീകരിക്കാൻ ഉടമകൾ തയ്യാറാകുന്നില്ല.
കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പോലും സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. പരിഹാരം തേടി വീണ്ടും ഇരുവിഭാഗങ്ങളുമായി ചർച്ച നടത്താൻ കലക്ടർ തീരുമാനിച്ചിട്ടുണ്ട്.