വനഭൂമിയാണന്ന് കാട്ടി മലപ്പുറം മമ്പാട് ആദിവാസി കുടുംബങ്ങളെ കുടിയിറക്കാനുളള നീക്കത്തിനെതിരെ കേരള പട്ടികജാതി, പട്ടിക വർഗ ഗോത്ര കമ്മീഷൻ കേസെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ മനോരമ ന്യൂസ് നൽകിയ വാർത്തകളെ തുടർന്നാണ് നടപടി. വനംവകുപ്പിന്റെ നീക്കത്തിനെതിരെ മന്ത്രി എ.കെ. ബാലനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.
പുളളിപ്പാടം വില്ലേജിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന മൂന്ന് ആദിവാസി ഊരുകൾ വനഭൂമിയാണന്ന ഡി.എഫ്.ഒയുടെ റിപ്പോർട്ടിനെതിരെയാണ് കമ്മീഷൻ സ്വമേധയ കേസെടുത്തത്. ആദിവാസികൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് മേലേയുളള കടന്നുകയറ്റമാണ് ഡി.എഫ്.ഒയുടെ നടപടി എന്നാണ് വിലയിരുത്തൽ.
ഈ മാസം 23ന് കമ്മീഷൻ ചെയർമാൻ ഡോ. പി.എൻ.വിജയകുമാർ ഭീഷണി നേരിടുന്ന വീട്ടിക്കുന്ന്, മാടം, കല്ലുവാരി കോളനികൾ സന്ദർശിച്ച നേരിട്ട് തെളിവ് ശേഖരിക്കും. വനാവകാശം അട്ടിമറിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യും. ആദിവാസി ഭൂമിയിൽ വനംവകുപ്പ് അവകാശവാദം ഉന്നയിച്ചതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് പരാതി നൽകി. കോളനിക്കാരെ കുടിയിറക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി എ.കെ. ബാലനും വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ റവന്യൂ, വനം വകുപ്പുകൾ ഭരിക്കുന്ന സി.പി.ഐയെ പ്രതിരോധത്തിലാക്കി സി.പി.എം പ്രത്യക്ഷസമരം പ്രഖ്യാപിച്ചിട്ടുണ്ട്.