പി.വി. അൻവർ എം.എൽ.എയുടെ പാർക്കിന് അനുമതി നൽകിയ കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്ത് വീണ്ടും വിവാദത്തിൽ. ഭൂനിരപ്പിൽ നിന്നും രണ്ടായിരം അടി ഉയരത്തിൽ, ഉരുൾപ്പൊട്ടൽ മേഖലയിൽ കൂറ്റൻ ക്രഷറിന് അനുമതി നൽകി. ക്രഷർ പ്രവർത്തനം തുടങ്ങുന്നതോടെ കുന്നിടിയുമെന്ന് കാണിച്ച് ആദിവാസികളുൾപ്പെടുന്ന ഗ്രാമസഭ ചേർന്ന് പ്രമേയം പാസാക്കിയെങ്കിലും നടപടി തിരുത്താനാവില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി.
മഞ്ഞക്കടവ് മലയിലെ പാറയിൽ ക്രഷർ യൂണിറ്റിന് അനുമതി തേടി കഴിഞ്ഞ ഫെബ്രുവരിയിലാണ് പഞ്ചായത്തിൽ അപേക്ഷ ലഭിക്കുന്നത്. കുന്നിൻമുകളിൽ 195 എച്ച്.പിയുടെ മോട്ടോർ ഉപയോഗിച്ചുള്ള ക്രഷറിനാണ് അനുവാദം തേടിയത്.സ്ഥലം മെംബർ അടക്കമുള്ളവരുടെ എതിർപ്പോടെ അടുത്ത ഭരണ സമിതി യോഗത്തിൽ ക്വാറിക്ക് അനുമതി നൽകി. തുടർന്ന് ആദിവാസികൾപ്പെടുന്ന ഗ്രാമസഭ ചേർന്ന് ക്വാറി അനുവദിച്ചതിനെതിരെ പ്രമേയം പാസാക്കിയെങ്കിലും അനുമതി റദ്ദാക്കാനാവില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പഞ്ചായത്ത്.
2000 അടി ഉയരത്തിൽ റോഡ് പോലും ഇല്ലാത്ത സ്ഥലത്താണ് ക്രഷർ യൂണിറ്റ് വരുന്നത്. കുന്നിന് താഴെ ആദിവാസി കോളനിയുൾപ്പെടെ നിരവധി വീടുകളും ഉണ്ട്. 91 ലും 2008ലും ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് കൃഷി പോലും ഉപേക്ഷിച്ച് തോട്ടപ്പയർ വളർത്തുന്ന സ്ഥലവും കൂടിയാണിത്. അനുമതി നൽകിയതിന് പിന്നിൽ വൻ ഇടപാട് നടന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.