കാസർകോട് തൃക്കരിപ്പൂർ കവ്വായി കായലിൽ ആവേശത്തിരയിളക്കി മലബാർ ജലോത്സവം. ഫലപ്രഖ്യാപനം സംബന്ധിച്ച് തർക്കം ഉയർന്നതിനെ തുടർന്ന് പുരുഷ വിഭാഗത്തിൽ ഇതുവരേയും വിജയികളെ പ്രഖ്യാപിക്കാനായിട്ടില്ല. വനിതാ വിഭാഗത്തിൽ കൃഷ്ണപിള്ള കാവുംചിറയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
ഓളപ്പരപ്പിൽ വടക്കിന്റെ വീറും വാശിയുമുയർത്തി ഉത്തരമലബാറിലെ ഇരുപത്തഞ്ച് ചുരുളൻ വള്ളങ്ങളാണ് ജലോത്സവത്തിൽ പങ്കെടുത്തത്. ആവേശത്തിരയായി കവ്വായികായലിന്റെ തീരത്ത്. പതിനായിരങ്ങളും അണിനിരന്നു. വഞ്ചിപ്പാട്ടിന്റെ താളവും മേളവും മത്സരത്തിന് കൊഴുപ്പേകി.
പുരുഷൻമാരുടെ 25 പേർ തുഴയുന്ന വിഭാഗത്തിലെ മത്സരത്തിൽ പാലിച്ചോൻ അച്ചാം തുരുത്തി ചുരുളൻ ഒന്നാമതെത്തിയെങ്കിലും തർക്കത്തെ തുടർന്ന് ഫലഫ്രഖ്യാപനം നടന്നില്ല. പരാതികളെ തുടർന്ന് 15 പേർ തുഴയുന്ന വിഭാഗത്തിന്റെ ഫൈനൽ മത്സരവും നടത്താനായില്ല.
ആദ്യം നടന്ന വനിതകളുടെ മത്സത്തിൽ പാലിച്ചോൻ അച്ചാം തുരുത്തിയെ ഒരു വള്ളപ്പാടിന് പിറകിലാക്കി കൃഷ്ണപിള്ള കാവുംചിറ ഒന്നാമതെത്തി. ആവേശകരമായ മത്സരം കണ്ടെങ്കിലും വിജയികളാരെന്നറിയാത്തതിന്റെ നിരാശയിലായിരുന്നു വള്ളം കളി പ്രേമികൾ.