കോളനിയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വയനാട് കലക്ടറേറ്റിനു മുന്നിൽ ആദിവാസി യുവതി അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തിൽ. ആയിരം കൊല്ലി കോളനിയിലെ മുൻട്രൈബൽ പ്രമോട്ടർ കൂടിയായ എ.സി.വിചിത്രയാണ് സമരം നടത്തുന്നത്. അമ്പലവയൽ ആയിരംകൊല്ലി ചീങ്ങേരി ആദിവാസി കോളനിയിൽ മഴക്കാലത്തും കുടിവെള്ളപ്രശ്നം രൂക്ഷമാണ്.
മുമ്പ് വാട്ടർ അതോറിറ്റിയുടെ പദ്ധതിയുണ്ടായിരുന്നെങ്കിലും പിന്നീട് പഞ്ചായത്ത് ഏറ്റെടുത്ത് പുതിയ പദ്ധതി കൊണ്ടു വന്നു. കോളനിയിലെ അർഹരുടെ വീട്ടിലേക്ക് ഒരു വർഷം മുമ്പ് ടാപ്പ് ഇട്ടെങ്കിലും വെള്ളം ഇതുവരെ കിട്ടിയിട്ടില്ല. എന്നാൽ കോളനിക്ക് സമീപമുള്ള ചിലർക്ക് വെള്ളം ലഭിക്കുന്നുമുണ്ട്. വ്യക്തിതാൽപര്യം കാരണം വെള്ളം നൽകുന്നതിൽ പക്ഷപാതം കാണിച്ചു എന്നാണ് പരാതി.
കോളനിയിലെ മുൻ പ്രമോട്ടറായിരുന്ന വിചിത്രയാണ് കലക്ടറേറ്റിനു മുന്നിൽ സമരം നടത്തുന്നത്. കുടിവെള്ളപ്രശ്നത്തിൽ നേരത്തെയും വിചിത്ര പ്രതിഷേധം നടത്തിയിരുന്നു. നിലവിലെ പദ്ധതിയെക്കുറിച്ചുള്ള രേഖകൾ ചോദിച്ചപ്പോൾ പഞ്ചായത്ത് നൽകിയില്ലെന്നും വിചിത്ര പറയുന്നു. കുടിവെള്ള പ്രശ്നം ഒരു മാസത്തിനകം പരിഹരിക്കാമെന്ന് കലക്ടർ ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ ഉടൻ പരിഹരിക്കണമെന്നും അർഹർക്ക് വെള്ളം തടഞ്ഞുവെച്ചവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് വിചിത്രയുടെ ആവശ്യം.