പതിറ്റാണ്ടുകളായി തുടരുന്ന മതസൗഹാർദം ഊട്ടിയുറപ്പിച്ച് കണ്ണൂര്‍ പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുത്തരിയാഘോഷം. കേളോത്ത് മുസ്്ലിം തറവാട്ടിലെ കാരണവര്‍ പഞ്ചസാരക്കലവുമായി എത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. കേളോത്ത് തറവാട്ടിൽനിന്നുള്ള പഞ്ചസാര ചേർത്താണ് പുത്തരിദിവസം ഉച്ചപ്പൂജയ്ക്കുള്ള ആഗ്രായണവും പാൽപ്പായസവും തയ്യാറാക്കുന്നത്. തറവാട്ടിലെ കാരണവർക്കൊപ്പം അനന്തിരവന്മാരും ക്ഷേത്രത്തിലെത്തും. മതമൈത്രിയുടെ പ്രതീകം കൂടിയാണ് ഈ ചടങ്ങ്. പുത്തരിദിവസവും, മുഹൂർത്തവും അറിയിച്ചുകൊണ്ടുള്ള കത്ത് ക്ഷേത്രം അധികാരികൾ നേരത്തെതന്നെ തറവാട്ടിലെത്തിക്കും. പഞ്ചസാരക്കലം സമർപ്പിച്ചു മടങ്ങുമ്പോൾ തറവാട്ടിലെ പുത്തരിക്കായി ഒരു കുല പഴവും ആറിടങ്ങഴി അരിയും ആറ് തേങ്ങയും ക്ഷേത്ര ഭാരവാഹികൾ കാരണവർക്ക് കൈമാറും. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാൻ അനുമതിയുള്ള ഏക അവസരവും ഇതാണ്.
Advertisement