കാസർകോട് ജില്ലാ സഹകരണ ബാങ്കിന്റെ തൃക്കരിപ്പൂർ ശാഖയിൽ വായ്പയ്ക്ക് ഈട് നൽകിയ വസ്തുവിന്റെ പ്രമാണം കാണാനില്ലെന്ന് പരാതി. മാടക്കാലിലെ എം.കെ.ഖദീജ എന്ന വീട്ടമ്മയുടെ വീടിന്റെയും പുരയിടത്തിന്റെയും ആധാരമാണ് ബാങ്ക് അധികൃതരുടെ അശ്രദ്ധയിൽ നഷ്ടമായത്.
ഖദീജയുടെ മകൻ മുജീബ് നാലുവർഷം മുമ്പ് രണ്ടു ലക്ഷം രൂപയാണ് വായ്പയെടുത്തത്. വീടിരിക്കുന്ന അമ്മയുടെ പേരിലുള്ള ആറ് സെന്റ് ഭൂമിയുടെ ആധാരം ഈടായി നൽകി. ജില്ലാ സഹകരണ ബാങ്കിന്റെ തൃക്കരിപ്പൂർ ശാഖയിൽ അപേക്ഷ സമർപ്പിച്ച് നടപടികൾ പൂർത്തിയാക്കിയ ശേഷം കാഞ്ഞങ്ങാട് ശാഖയിലെത്തിയാണ് രേഖകൾ സമർപ്പിച്ചത്. ഈ മാസം രണ്ടിന് വായ്പ പൂർണമായും തിരിച്ചടച്ചു. ആധാരം കാഞ്ഞങ്ങാട് ശാഖയിൽ നിന്ന് കൈപ്പറ്റാനായിരുന്നു നിർദ്ദേശം. തുർന്ന് മുജീബ് കാഞ്ഞങ്ങാട് ശാഖയിൽ എത്തിയെങ്കിലും ആധാരം കാണാനില്ലെന്നും പത്ത് ദിവസം കാത്തിരിക്കാനും ആവശ്യപ്പെട്ടു.
ബാങ്ക് അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തിൽ മനംമടുത്ത മുജീബ് സഹകരണ റജിസ്ട്രാർക്ക് പരാതി നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. പ്രശ്നത്തിൽ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.