പാലക്കാട്ട് കാന്‍സര്‍ രോഗം ബാധിച്ച് മരിച്ച അധ്യാപികയ്ക്ക് ശമ്പളം നൽകാതിരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. തെന്നിലാപുരം സ്കൂളിലെ അധ്യാപികയായ പ്രീതി കഴിഞ്ഞ ദിവസമാണ് മരിച്ചത്. സ്കൂളിലെ രണ്ട് ക്ളാസ്മുറികൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ ഏഴുമാസമാസത്തെ ശമ്പളമാണ് നൽകാതിരുന്നത്.
െതന്നിലാപുരം കരുണ യുപി സ്കൂളിലെ അധ്യാപിക പ്രീതിയോടാണ് വിദ്യാഭ്യാസവകുപ്പ് കരുണ കാട്ടാതിരുന്നത്. കാൻസർ രോഗിയായിരുന്ന പ്രീതി ഏറെ നാളെത്തെ ചികിൽസക്കൊടുവിൽ കഴിഞ്ഞദിവസം മരിച്ചു. ചികിൽസയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിയ നാളുകളിൽ ഏഴുമാസത്തെ ശമ്പളമാണ് പ്രീതിക്ക് കിട്ടാതിരുന്നത്.
സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അധ്യാപകരുടെ ശമ്പളം തടയുമെന്ന ചട്ടമാണ് വിദ്യാഭ്യാസ വകുപ്പ് ഇവിടെ നടപ്പാക്കിയത്. പ്രീതി ജോലി ചെയ്ത സ്കൂളിലെ രണ്ട് ക്ളാസ് മുറികൾക്ക് പ്രവർത്തനാനുമതി ഇല്ലാത്തതിനാൽ പ്രീതിയുടെ ശമ്പളവും കൊടുത്തില്ല.
തടഞ്ഞുവച്ച ശമ്പളം പ്രീതിയുടെ കുടുംബത്തിന് ഇനിയെങ്കിലും നൽകണമെന്നാണ് അധ്യാപകസംഘടനകളുടെ ആവശ്യം. വിഷയത്തിൽ സ്കൂൾ മാനേജ്്മെന്റ് പ്രതികരിച്ചില്ല.