മലപ്പുറം തിരുവാലി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായ പരുക്ക്. ആഴത്തിൽ മുറിവേറ്റ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ പരീക്ഷ എഴുതാൻ സ്കൂൾ വളപ്പിനുള്ളിൽ കടന്നതിന് പിന്നാലെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. പിന്നിൽ നിന്ന് ഓടിയെത്തിയ കാട്ടുപന്നി തോറ്റകൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. ശരീരത്തിന്റെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റ കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.
സംഭവസമയത്ത് സ്കൂൾ മുറ്റത്തുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഓട്ടത്തിനിടെ വീണ് മറ്റൊരു വിദ്യാർഥിനി പരുക്കേറ്റു.
തിരുവാലി പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കാട്ടുപന്നി ശല്ല്യം രൂക്ഷമാണ്. താഴെ കോഴിപ്പറമ്പ് ഒലിപ്പുറത്ത് രണ്ടാഴ്ച മുൻപ് മറ്റൊരാൾ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായിരുന്നു.