കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡില്‍ ഭാരമേറിയ വാഹനങ്ങൾക്ക് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി പൊതുമരാമത്ത്്വകുപ്പ്. മഴയിൽ ചുരംറോഡ് പൂർണമയും തകർന്നതിനാലാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രണ്ടരമാസം മുൻപ് ടാര്‍ ചെയ്ത റോഡാണ് മഴയിൽ ഒലിച്ചുപോയത്.
രണ്ടുജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെ ജീവൻ പണയംവച്ചാണ് യാത്രക്കാർ കടന്നു പോകുന്നത്. കുഴിയൽചാടിയോ അല്ലെങ്കിൽ ഇളകിക്കിടക്കുന്ന കല്ലുകളിൽ കയറിയോ വാഹനം ഒന്ന് തെന്നിയാൽ വന്നുവീഴുന്നത് കൊക്കയിലേക്കായിരിക്കും. കൊട്ടിയൂർ ഉത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ നവീകരണപ്രവർത്തികൾ മുഴുവൻ പാഴായി.
റോഡ‍് കൂടുതൽ തകരാതിരിക്കാന്‍ വലിയ ലോറികൾ ഇതുവഴി പോകുന്നത് തടയണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് പൊതുമരാമത്ത് വകുപ്പ്. ഇനി മഴ മാറാതെ കുഴികളടയ്ക്കാനാവില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. നിർദിഷ്ട മലയോരഹൈവേയിൽ ഉൾപ്പെട്ട പാതയാണിത്. മലയോരഹൈവയുടെ ജോലികള്‍ വൈകുന്നതിനാൽ ചുരം റോഡ് മെക്കാഡം ടാര്‍ ചെയ്യുകയെന്ന നാട്ടുകാരുടെ ആവശ്യം ഇനിയും വൈകും.