പാലക്കാട്ട് നിർമാണം പുരോഗമിക്കുന്ന കേന്ദ്രപദ്ധതിയായ െഎെഎടിക്കുവേണ്ടി അനധികൃതമായി മണ്ണുഖനനം നടത്തിയ സംഭവത്തിൽ റവന്യൂ , ജിയോളജി വകുപ്പുകൾ അന്വേഷണം തുടങ്ങി. രണ്ടര ഏക്കർ സ്ഥലത്തു നിന്ന് ആറായിരം ലോഡ് മണ്ണ് കടത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. നിയമലംഘനത്തെക്കുറിച്ചുളള മനോരമ ന്യൂസ് വാർത്തയാണ് അധികൃതരുടെ കണ്ണുതുറപ്പിച്ചത്.
പുതുശേരി വെസ്റ്റ് വില്ലേജിലെ കോവിൽപാളയത്തെ സ്വകാര്യഭൂമിയാണ് മണ്ണുമാഫിയ കവർന്നെടുത്തത്. റീസർവേ നമ്പർ 419/3PT , 419/3 എന്നിവ പ്രകാരം രണ്ടു പേരുടെ കൈവശത്തിലുളള ഏകദേശം രണ്ടര ഏക്കർ സ്ഥലത്തെ മണ്ണ് നീക്കം ചെയ്തിരിക്കുന്നു. ഒരു ലോറിയിൽ ആറു ടൺ വീതം ഉദ്ദേശം ആറായിരം ലോഡ് മണ്ണ് വിൽപ്പന നടത്തി. കഴിഞ്ഞ രണ്ടരമാസമായി െഎെഎടിയുടെ സ്റ്റിക്കർ പതിച്ച ലോറികളിലായിരുന്നു െഎെഎടിയുടെ കെട്ടിടം നിർമിക്കുന്ന സ്ഥലത്തേക്കും മറ്റ് സ്വകാര്യസ്ഥലങ്ങളിലേക്കും മണ്ണുകടത്തിയത്. മണ്ണുമാന്തിയന്ത്രങ്ങളും ടിപ്പർലോറികളും കസബ പൊലീസ് ഇനിയും പിടികൂടിയിട്ടില്ല. എന്നാൽ സ്ഥലം ഉടമയിൽ നിന്ന് മണ്ണിന്റെ ഇരട്ടി വില പിഴ സഹിതം ഇൗടാക്കുമെന്ന് ജിയോളജി ഉദ്യോഗസ്ഥർ അറിയിച്ചു.
കേന്ദ്രപദ്ധതിയുടെ മറവിൽ മണ്ണുമാഫിയ നടത്തുന്ന നിയമലംഘനത്തെക്കുറിച്ച് കഴിഞ്ഞദിവസം മനോരമ ന്യൂസ് റിപ്പോർട്ടു ചെയ്തിരുന്നു. രണ്ടരമാസംകൊണ്ട് ഒരു മലയൊന്നാകെ നാടുനീങ്ങി. റവന്യൂ പൊലീസ് ജിയോളജി ഉദ്യോഗസ്ഥരുടെ പരിശോധനയില്ലായ്മയാണ് പരിസ്ഥിതി ചൂഷണത്തിലേക്ക് വഴിതുറന്നത്.