തമിഴ്നാട്ടിലും കർണാടകയിലും മാത്രമല്ല മലപ്പുറത്തും സൂര്യകാന്തി കൃഷിചെയ്യാമെന്ന് തെളിയിക്കുകയാണ് കുറുവ കരിഞ്ചാപ്പാടിലെ അമീർ ബാബു എന്ന കർഷകൻ.അരഏക്കർ സ്ഥലത്തെ സൂര്യകാന്തി കൃഷി കാണാൻ സന്ദർശകരുടെ തിരക്കാണ്.
30 വർഷത്തോളം തരിശായി കിടന്ന സ്ഥലത്തിപ്പോൾ സൂര്യകാന്തിപ്പൂക്കൾ നിറഞ്ഞു നിൽകുകയാണ്. ഒരു നാടു മുഴുവൻ ഇതു കാണാൻ ഒഴുകി എത്തുന്നു.ഇവിടെ എത്തുന്ന പവർക്കും ഇതൊരു അപൂർവ കാഴ്ചയാണ്.യുവാക്കളും കുട്ടികളും സെൽഫിയെടുക്കാൻ മൽസരിക്കുകയാണ്
തമിഴ്നാട്ടിലേയും കർണാടകയിലേയും കൃഷി രീതി കേരളത്തിൽ പരീക്ഷിക്കുകയാണ് അമീർ ബാബു.വിത്തിട്ട് ഒന്നര മാസത്തിനകം പൂവായി.കർണാടകയിൽ നിന്നാണ് വിത്ത് കൊണ്ടുവന്നത്.ഒരു കിലോഗ്രാം വിത്തിന് 600 രൂപയാണ് വില.രണ്ടു കിലോ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. പൂ കൃഷി എന്നതിനേക്കാൾ ശുദ്ധമായ സൂര്യകാന്തി എണ്ണ എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയാണ് ഇതിനു പിന്നിൽ.
കുറുവ പഞ്ചായത്തിന്റേയും കൃഷിഭവന്റേയും സഹകരണത്തോടെയാണ് കൃഷി.സൂര്യകാന്തിക്കു പുറമെ കാരറ്റ്, ബീറ്റ്റൂട്ട്,ഉള്ളി തുടങ്ങിയ കൃഷികളും അമീർ ബാബുവിനുണ്ട്.അര ഏക്കറിലെ കൃഷി ,വിജയം കണ്ടതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ കർഷകൻ.