വനം വകുപ്പിൻറെ നീതി നിഷേധത്തിനെതിരെ കാഞ്ഞിരത്തിനാൽ കുടുംബം വയനാട് കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാരസമരം രണ്ട് വർഷം പൂർത്തിയാക്കി. കുടുംബത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മാനന്തവാടി രൂപത നീതിറാലി സംഘടിപ്പിച്ചു.
സ്വന്തം ഭൂമിയിലെ അവകാശം തിരിച്ചുകിട്ടാൻ വേണ്ടി കാഞ്ഞിരത്തിനാൽ ജോർജിൻറെ കുടുംബം 2015 ആഗസ്റ്റ് 15 നാണ് കലക്റേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്.
രണ്ടുവർഷം പിന്നിടുന്ന സഹനസമരം ഏറെ ശ്രദ്ധനേടിയിരുന്നു. വിലയ്ക്കുവാങ്ങി വർഷങ്ങളോളം കൃഷി നടത്തിയ ഭൂമി പിന്നീട് വനം വകുപ്പ് പിടിച്ചെടുക്കുകയായിരുന്നു. ഭൂമിയിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിന് അവകാശം സ്ഥാപിക്കുന്ന രണ്ട് അന്വേഷണ റിപ്പോർട്ടുകളുണ്ട്. എന്നിട്ടും നീതി നിഷേധിക്കുകയാണ്. ഉദ്യോഗസ്ഥതലത്തിൽ നടന്ന ചില അട്ടിമറികൾ കാരണമാണ് നേരത്തെ കോടതിയിൽ കേസ് പ്രതികൂലമായെതെന്ന് വിലയിരുത്തപ്പെടുന്നു.
വിധി പുനപരിശോധിക്കാൻ ഹൈക്കോടതിയിൽ സമർപ്പിച്ച കാഞ്ഞിരത്തിൽ കുടുംബം നൽകിയ റിവ്യൂ ഹർജിയുടെ വാദമാണ് ഇപ്പോൾ നടക്കുന്നത്.
കേരളകോൺഗ്രസ് നേതാവ് പി.സി തോമസാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന് വേണ്ടി വാദിക്കുന്നത്. നീതിപീഠത്തിൽ മാത്രമേ വിശ്വാസമുള്ളൂ എന്ന് കുടുംബം പറയുന്നു. കുടുംബം എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ച് ജനപ്രതിനിധികളും ഭരണകൂടവും അന്വേഷിക്കുകപോലും ചെയ്തില്ലെന്ന് സമരസമിതി പറയുന്നു.