വയനാട് കലക്ടറേറ്റിലെ കുടിവെള്ളടാങ്കിൽ ചത്ത കുരങ്ങൻമാരെ കണ്ടെത്തി. കലക്ടറേറ്റിലെ ആസൂത്രണഭവൻ ബ്ലോക്കിലെ ടാങ്കാണ് മലിനമായത്. നൂറോളം ജീവനക്കാർ ഈ വെള്ളമാണ് ഉപയോഗിച്ചത്. മുകളിലത്തെ നിലയിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടപ്പോഴാണ് ജീവനക്കാർ ടാങ്ക് പരിശോധിച്ചത്. രണ്ട് ടാങ്കുകളാണ് ഉപയോഗിക്കുന്നത്. ഇതിലൊന്നിലാണ് രണ്ട് കുരങ്ങൻമാരെ ചത്ത നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് നിഗമനം.
ടാങ്ക് ദിവസവും പരിശോധിക്കുന്ന രീതി ഇല്ല എന്ന് ജീവനക്കാർ പറയുന്നു. എം.പിയുടെ ഒാഫീസ്, പ്ലാനിംങ് ഒാഫിസ്, ലേബർ ഒാഫീസ് തുടങ്ങിയവ പ്രവർത്തിക്കുന്നത് ഈ നിലയിലാണ്. പ്രധാനപ്പെട്ട യോഗങ്ങൾ ചേരുന്ന ഹാളും ഇവിടെയാണ്. നൂറോളം ജീവനക്കാരും ഈ ബ്ലോക്കിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം ഉപയോഗിച്ചവരെല്ലാം ഭീതിയിലാണ്.