ആദിവാസി പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ച് ലഹരി ബോധവൽക്കരണം നടത്താൻ കർമപദ്ധതിയുമായി കോഴിക്കോട് ജില്ലാഭരണകൂടം. പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കുന്ദമംഗലം ചാത്തമംഗലത്ത് സ്പിരിറ്റ് കഴിച്ച് മൂന്നുപേർ മരിക്കാനിടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം.
നിലവിലുള്ള ബോധവൽക്കരണ രീതിയെക്കുറിച്ച് വ്യാപക പരാതിയുണ്ട്. പലതും കടലാസിലല്ലാതെ പ്രവർത്തനയോഗ്യമല്ല. പട്ടികജാതികോളനികളിലും ആദിവാസി ഊരുകളിലും ലഹരി ഉപയോഗം കൂടുതലാണ് ഈ സാഹചര്യത്തിൽ പൊലീസ്, എക്സൈസ്, കുടുംബശ്രീ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ആശാവർക്കർമാർ എന്നിവരുൾപ്പെടുന്ന പ്രത്യേക സംഘത്തെ രൂപീകരിക്കും. ഓരോ പഞ്ചായത്തിലും നടപ്പാക്കിയ പ്രവർത്തനങ്ങൾ മാസത്തിലൊരിക്കൽ ജില്ലാ കലക്ടർ വിലയിരുത്തും. എക്സൈസ് ഉദ്യോഗസ്ഥരുടെ ഇടവേളകളിലെ പരിശോധനയും ബോധവൽക്കരണ പ്രവർത്തനവും നടപ്പാക്കും. നിലവിൽ പല പദ്ധതികളുമുണ്ടെങ്കിലും അവയൊന്നും ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടർ അടുത്തുതന്നെ ഇത്തരത്തിൽ യോഗം വിളിക്കാൻ തീരുമാനിച്ചത്.
ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നതിനുള്ള ടോൾ ഫ്രീ നമ്പർ കൂടുതലാളുകളിലേയ്ക്കെത്തിക്കും. ലഹരി ഉപയോഗിച്ചുള്ള അത്യാഹിതങ്ങൾ ഒഴിവാക്കാൻ ജനങ്ങളുടെ സ്വയംനിയന്ത്രണം വേണം. ചാത്തമംഗലത്ത് മൂന്നുപേരുടെ മരണം സംഭവിച്ചത് ബോധവൽക്കരണത്തിന്റെ അഭാവം കൊണ്ടെന്നാണ് വിലയിരുത്തൽ. മരണം സംബന്ധിച്ച് വിശദമായ അന്വേഷണ റിപ്പോർട്ടും യോഗത്തിൽ ചർച്ചയാകും.