വാളയാറിൽ അനുമതിയില്ലാതെ പ്രവർത്തിച്ച സ്വകാര്യവേബ്രിജിന് പൂട്ടുവീണു. ചരക്കുവാഹനങ്ങളുടെ ഭാരപരിശോധനയ്ക്ക് ആർടിഒ ചെക്്പോസ്റ്റിലെ സർക്കാരിന്റെ വേബ്രിജ് പ്രവർത്തിക്കും. സർക്കാർ സംവിധാനം ഇല്ലാതാക്കി സ്വകാര്യകമ്പനിയെ സഹായിക്കുന്ന നടപടിക്കെതിരെ മനോരമ ന്യൂസാണ് വാർത്ത പുറത്തുവിട്ടത്.
തുരുമ്പെടുത്തു തുടങ്ങി വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന വേബ്രിജാണ് ഇപ്പോൾ പ്രവർത്തിച്ചുതുടങ്ങിയത്. തറനിരപ്പിൽ നിന്ന് ഒന്നര അടി ഉയരത്തിൽ അശാസ്ത്രീയമായി നിർമിച്ച വേബ്രിജ് ഉപയോഗിക്കാനേ പറ്റില്ല എന്നായിരുന്നു ഇത്രയും നാൾ മോട്ടോർവാഹന ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ അനുമതിയില്ലാതെ പ്രവർത്തിച്ച സ്വകാര്യകമ്പനിയുടെ വേബ്രിജ് അടച്ചുപൂട്ടിയതോടെ സർക്കാർ സംവിധാനം ഉപയോഗിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. വാഹനങ്ങൾ കയറുന്നതിനും ഇറങ്ങുന്നതിനുമുളള ബുദ്ധിമുട്ടാണ് ആർടിഒ വേബ്രിജിന്റെ നിലവിലുളള പോരായ്മ.
ഒരേ സമയം രണ്ട് വാഹനങ്ങളുടെ ഭാരപരിശോധനയ്ക്കുളള ആധുനീക വേബ്രിജ് ഉണ്ടായില്ലെങ്കിൽ ഗതാഗതക്കുരുക്കുണ്ടാകും. സർക്കാരിന്റെ സ്ഥലത്ത് സ്വകാര്യകമ്പനി സ്ഥാപിച്ച വേബ്രിജ് പ്രവർത്തിപ്പിക്കാനുളള നീക്കം വീണ്ടും സജീവമാണ്. ജിഎസ്ടി നടപ്പായതോടെ വാളയാറിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ അഴിമതിക്ക് കാരണമാകുന്ന പല കാര്യങ്ങളും ഇപ്പേഴും ഇവിടെ നിലനിൽക്കുന്നു.