സംസ്ഥാനത്തെ ചിൽഡ്രൻസ് ഹോമുകളിലെ ജീവിതത്തെക്കുറിച്ചുള്ള ആദ്യ പുസ്തകം പുറത്തിറങ്ങി. സാമൂഹ്യ ക്ഷേമവകുപ്പിലെ ജീവനക്കാരിയായിരുന്ന കോഴിക്കോട് സ്വദേശി എം ജമീലയാണ് പച്ചയുടുപ്പെന്ന പേരിൽ സർക്കാർ സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ കഥ പറയുന്നത്. ഇതുവരെ ആരും പറയാത്ത കഥയാണ് പച്ചയുടുപ്പിലൂടെ ജമീലയെന്ന ചിൽഡ്രൻസ് ഹോമിലെ പഴയ കെയർ ടേക്കർ പറയുന്നത്.
ഞെട്ടലോടെ കേട്ട പീഡനക്കേസുകളിലെ ഇരകളുടെ തുടർജീവിതത്തിലും ചോരപൊടിയുന്നത് പുസ്തകത്തിലുണ്ട്. ചിൽഡ്രൻസ് ഹോമിന്റെ മതിലിനകത്തെ ജീവിതങ്ങളെ സംശയത്തോടെ നോക്കുന്ന പൊതുസമൂഹത്തെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം. ജീവിതത്തിലേക്ക് വിജയിച്ച് പോയവരുടെയും തോറ്റ് കൈമോശം വന്നവരുടെയും കഥ പറയുന്ന പച്ചയുടുപ്പ് ചിൽഡ്രൻസ് ഹോമിന്റെ ബയോഗ്രാഫിക്കൽ സ്കെച്ച് കൂടിയാണ്.