മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മമാർക്കും കുട്ടികൾക്കുമായി പ്രത്യേക ബ്ലോക്ക് ഒരുക്കണമെന്ന് മനുഷ്യാവകാശകമ്മിഷൻ. മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിലെ വരാന്തയിൽ നവജാതശിശുക്കൾ ഉൾപ്പടെ കിടക്കുന്ന മനോരമന്യൂസ് വാർത്തയെ തുടർന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്
മഞ്ചേരി മെഡിക്കൽ കോളേജിലെ ഒാരോ വിഭാഗത്തിലും എത്തുന്ന രോഗികളുടെ ദുരിതം അക്കമിട്ടായിരുന്നു മനോരമന്യൂസ് വാർത്ത നൽകിയിരുന്നത്. തുടർന്നാണ് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തത്.അണുബാധയേറ്റ് ആശുപത്രിയിൽ ഭാവി പൗരൻമാരെ പ്രസവിച്ചു കിടക്കേണ്ട അവസ്ഥ സംസ്ഥാനത്തെ ആരോഗ്യമേഖലക്ക് അപമാനമാണെന്ന്് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിൽ പറയുന്നു.ആശുപത്രിയിൽ സ്ഥലമില്ലാത്തതിന്റെ പേരിൽ കാൻസർ രോഗികളെ മറ്റ് ജില്ലകളിലേക്ക് അയക്കുന്നത്ഉചിതമല്ല.
മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ അംഗീകാരത്തിനായി രോഗികളെ ബുദ്ധിമുട്ടിക്കരുത്.ജനറൽ ആശുപത്രി മെഡിക്കൽ കോളജെന്ന് പുനർനാമകരണം ചെയ്താൽ മാത്രം മെഡിക്കൽ കോളജാവില്ലെന്നും രോഗികൾക്കാവശ്യമായ സൗകര്യങ്ങളാണ് പ്രധാനമെന്നും കമ്മിഷൻ ഉത്തരവിൽ പറയുന്നു.2014 ജൂൺ 17 നാണ് മഞ്ചേരി ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജായി നാമകരണം ചെയ്തത്.എന്നാൽ ഒരു കെട്ടിടം പോലും ഇതുവരെ പുതുതായി നിർമിച്ചിട്ടില്ല.