കോഴിക്കോട് ചേരിപ്പൊയിൽ പാലം നിർമാണത്തിനായി റോഡ് പൊളിച്ചത് നാട്ടുകാർക്ക് ദുരിതമാകുന്നു. കാൽനട പോലും ദുസഹമായ പാതയിലൂടെ ജീപ്പ് സർവീസ് മാത്രമാണ് ആശ്രയം. 18 ബസുകൾ ഓട്ടം നിർത്തിയതോടെ സ്കൂൾ കുട്ടികളുൾപ്പെടെ ഇരട്ടിയിലധികം പണം നൽകിയാണ് ദിവസേന കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കുന്നത്
പലരും ചേരിപ്പൊയിൽ എന്ന് കേൾക്കുമ്പോൾ ഓട്ടം വരാനാവില്ലെന്ന് അറിയിക്കും. കിട്ടുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും വാഹനം നന്നാക്കുന്നതിന് ഉപയോഗിക്കേണ്ടി വരുമെന്ന ബോധ്യമാണ് ഇതിന് പിന്നിൽ. ഇരുചക്രവാഹന യാത്രികരും ഏറെ ദുരിതത്തിലാണ്.
ആറ് മാസം മുൻപാണ് പാലം പണിയ്ക്കായി റോഡ് പൊളിച്ചത്. ഒൻപത് മാസത്തിനുള്ളിൽ പുതിയ പാലമെന്നായിരുന്നു പ്രഖ്യാപനം. ഇതുവരെ പൂർത്തിയാക്കാനായത് ഒരു കോൺക്രീറ്റ് തൂണിന്റെ അസ്ഥിവാരം മാത്രം. നിലവിൽ വടകര ആയഞ്ചേരി ഭാഗങ്ങളിലേയ്ക്കുള്ള യാത്രയ്ക്കായി മണിക്കൂറുകൾ ചുറ്റണം. ബസുകളുടെ ഓട്ടം നിലച്ചതോടെ സ്കൂൾ കൂട്ടികളുൾപ്പെടെ കൂടുതൽ തുക നൽകി മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം. മഴ പെയ്താൽ സമാന്തര റോഡ് കൊണ്ട് പ്രയോജനമില്ല. റോഡ് തോടായി മാറുന്ന സാഹചര്യമാണുള്ളത്.