സംസ്ഥാനസഹകരണയൂണിയനു കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലനകേന്ദ്രം അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ ബുദ്ധിമുട്ടുന്നു. ഹോസ്റ്റലുകൾ തകർന്നു കിടക്കുകയാണ്.നൂറ്റിയറുപതോളം വിദ്യാർഥികൾ സൂചനാസമരം നടത്തി.
സഹകരണ ബാങ്കുകളിലേക്കുള്ള യോഗ്യതകളിലൊന്നായ ജൂനിയർ ഡിപ്ലോമ ഇൻ കോർപറേഷൻ എന്ന കോഴ്സ് നടത്തുന്ന വയനാട് കരണിയിലെ സ്ഥാപനമാണിത്. പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് സംവരണമുള്ള കേന്ദ്രത്തിൽ വിവിധ ജില്ലകളിൽ നിന്നായി 160 പേരാണ് പഠിക്കുന്നത്. ഹോസ്റ്റലുകൾ തകർന്നു കിടക്കുകയാണ്. കലക്കവെള്ളമാണ് കിണറുകളിൽ. കുടിവെള്ളം പോലും ലഭിക്കുന്നില്ല. കാടുമൂടിക്കിടക്കുന്നതിനാൽ ഇഴജന്തുക്കളും വരുന്നു.
മാസങ്ങൾക്ക് മുമ്പ് ഹോസ്റ്റലിലെ ആറു പേർക്ക് ഡങ്കിപ്പനി പിടിച്ചിരുന്നു. പരാതികൾ പലതവണ പറഞ്ഞിട്ടും അറ്റകുറ്റപ്പണകളൊന്നും തന്നെ നടത്തിയിട്ടില്ല. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നാണ് ജീവനക്കാർ പറയുന്നത്. പ്രതിഷേധത്തെതുടർന്ന് ഒരാഴ്ചത്തേക്ക് കുടിവെള്ളം എത്തിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.