പാലക്കാട് ജില്ലയിൽ മികച്ച നിലവാരം പുലർത്തുന്ന ചിറ്റൂർ വിക്ടോറിയ സര്‍ക്കാര്‍ ഗേൾസ് ഹയർസെക്കന്‍ഡറി സ്കൂളിൽ ക്ലാസ് മുറികളില്ലാത്തതിനാല്‍ കുട്ടികളുടെ പഠനം ദുരിതത്തില്‍. തകരഷീറ്റ് മേഞ്ഞ ക്ലാസ് മുറികളിലാണ് മഴക്കാലത്തും കുട്ടികളുടെ പഠനം.
തൊണ്ട പൊട്ടുമാറുച്ചത്തിൽ അധ്യാപിക പഠിപ്പിക്കുന്നുണ്ട്. പക്ഷെ തകരഷീറ്റിൽ മഴവെളളം വീഴുന്ന ശബ്ദം അധ്യാപികയെ പതിവായി തോൽപിക്കുകയാണ്. വേനലായാൽ ഉയരം കുറഞ്ഞ കെട്ടിടത്തിലെ ഷീറ്റിൽ നിന്നുളള ചൂട് താങ്ങാനാവാതെ വിദ്യാർഥികൾ തളർന്നു വീഴുന്നതും പതിവാണ്. ക്ലാസ് മുറികളുടെ എണ്ണം കുറവായതുകൊണ്ട് അഞ്ചു വർഷം മുൻപ് താൽക്കാലികമായി നിർമിച്ച തകരഷീറ്റ് കെട്ടിടത്തിലാണ് ആറു ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്.
സ്കൂളിലെ പഴയ വിറകുപുരയിൽ പോലും കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നുണ്ട്. എസ്.എസ്.എയുടെ സഹായത്തോടെ നിർമിച്ച ബഹുനില കെട്ടിടം ഹയർസെക്കണ്ടറി വിഭാഗം കയ്യടക്കിയതോടെയാണ് ഹൈസ്കൂൾ വിദ്യാർഥികൾ പെരുവഴിയിലായത്. ഹയർസെക്കണ്ടറി കെട്ടിടത്തിൽ ബാക്കിയുളള ക്ലാസ് മുറികള്‍ ഹൈസ്കൂൾ ക്ലാസുകൾക്ക് വിട്ടു നൽകാന്‍ തടസമാകുന്നത് സ്കൂളിലെ പടലപ്പിണക്കമാണ്. വിദ്യാർഥികളെ താൽക്കാലിക ഷെഡിൽ നിന്ന് മാറ്റണം എന്ന് ഡി.പി.ഐ രേഖാമൂലം നിർദേശം നൽകിയിട്ടും സ്കൂൾ അധികൃതർക്ക് പാലിക്കാനായിട്ടില്ല.