കോഴിക്കോട് കൂത്താളി കൃഷിവിഞ്ജാന കേന്ദ്രത്തിൽ മാലിന്യ സംസ്ക്കരണ പ്ലാന്റ് തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി. ജനങ്ങളുടെ ആശങ്ക പരിഹരിച്ച ശേഷമായിരിക്കും പദ്ധതി തുടങ്ങുന്നതെന്ന് പ്രസിഡന്റ് ബാബു പറശേരി അറിയിച്ചു. പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കഴിഞ്ഞദിവസം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വിജയിച്ച പദ്ധതിയാണ് കൂത്താളിയിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. മാതൃക ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. ആശങ്ക പൂർണമായും പരിഹരിച്ച് മാത്രമായിരിക്കും പദ്ധതി തുടങ്ങുക. നാടെങ്ങും മാലിന്യത്താൽ നിറയുമ്പോൾ സംസ്ക്കരണ പദ്ധതികൾ ഒഴിവാക്കാനാകില്ല. 84 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
കൂത്താളി കൃഷി വിഞ്ജാൻ കേന്ദ്രത്തിലെ ഒരേക്കർ ഭൂമിയിലാണ് ജില്ലാ പഞ്ചായത്ത് ആധുനിക കോഴി വേസ്റ്റ് സംസ്ക്കരണ പ്ലാന്റ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. മാലിന്യം വളമാക്കി മാറ്റി വിൽപനയാണ് ലക്ഷ്യം. എന്നാൽ കൂത്താടിയിൽ നടപ്പാക്കിയ പല പദ്ധതികളും കാടുമൂടിയ സാഹചര്യത്തിൽ ഇതിനും സമാന അവസ്ഥയാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. സമരപരിപാടികളുമായി മുന്നോട്ടുപോകുവാനാണ് ജനങ്ങളുടെ തീരുമാനം.