മികച്ചതെന്ന് കൊട്ടിഘോഷിച്ച് നിർമിച്ച കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനിലിൽ ജീവനക്കാർക്കും യാത്രികർക്കുമുള്ള അടിസ്ഥാനസൗകര്യം പോലും ഒരുക്കാനായില്ല. തീയണയ്ക്കാനുള്ളതുൾപ്പെടെ സുരക്ഷാസംവിധാനങ്ങൾ പൂർണമായും തകരാറിലാണ്..
ബസ് പുറപ്പെടാനൊരുങ്ങിയെന്ന് അറിയിപ്പുണ്ടായാലും കണ്ടക്ടറും ഡ്രൈവറുമെത്താൻ വൈകിയേക്കും. പ്രാഥമികാവശ്യം നിർവഹിക്കാനുള്ള സൗകര്യം തേടിയുള്ള യാത്ര സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേയ്ക്കായിരിക്കും അത്രമാത്രം വൃത്തിഹീനമാണ് കെഎസ്ആർടിസി ടെർമിനലിലെ ശുചിമുറി.
എസ്കലേറ്ററിന്റെ നിർമാണം തുടങ്ങാനായില്ല. അംഗപരിമിതര്‍ക്കായി നിര്‍മിച്ച റാംപ് തകർന്നു. വാഹനപാര്‍ക്കിങിനായുള്ള സ്ഥലത്ത് വെള്ളക്കെട്ട് പതിവായതിനാൽ വാഹനം നിര്‍ത്തിയിടുന്നത് നിരോധിച്ചു. കെട്ടിടത്തിലെ സുരക്ഷാസംവിധാനങ്ങളും പാളി. തീയണയ്ക്കാനുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ തുരുമ്പെടുത്തിട്ടുണ്ട്. ജനല്‍ച്ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. മാലിന്യക്കൂമ്പാരത്തിനൊപ്പം ഒഴിഞ്ഞ മദ്യക്കുപ്പികളും ടെർമിനൽ പരിസരത്ത് പതിവാണ്. രാത്രികാലങ്ങളിലെത്തുന്ന യാത്രികർക്ക് വിശ്രമമുറി തയാറാക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും പ്രവർത്തനയോഗ്യമായില്ല. കോടികൾ മുടക്കിയതല്ലാതെ പുതിയ ടെർമിനലിൽ പഴയ ഡിപ്പോയുടെ സൗകര്യം പോലും ഉൾപ്പെടുത്താനായില്ലെന്നാണ് ആക്ഷേപം.