നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ അധികാരികൾക്ക് ആത്മാർഥതയില്ലാത്തതിന്റെ തെളിവാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ പ്രവർത്തനം. രണ്ട് വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത ടെര്‍മിനലിന്റെ ഒരു മുറിപോലും ഇതുവരെയും വാടകയ്ക്ക് നല്‍കിയില്ല.
65 കോടിയുടെ നിർമാണം. പതിമൂന്ന് നിലകളായി രണ്ട് ടെർമിനൽ യോജിപ്പിച്ചുള്ള കെട്ടിടം. കടമുറി വാടകയ്ക്ക് നല്‍കുന്നതിലൂടെ മുടക്കിയ തുക അഞ്ച് വർഷത്തിനുള്ളിൽ തിരിച്ചുകിട്ടുമെന്നും കെട്ടിടം കെഎസ്ആർടിസിയ്ക്ക് സ്വന്തമാകുമെന്നും പ്രചാരണം. തിയറ്റര്‍, ഓഡിറ്റോറിയം, ഭക്ഷണശാല തുടങ്ങിയ സൗകര്യങ്ങളുണ്ടാകുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. കടമുറി നടത്തിപ്പിനായി മൂന്ന് കരാറുകാരെ കണ്ടെത്തിയെങ്കിലും അന്തിമഘട്ടത്തിൽ ഇവർ പിൻമാറി. പ്രതിമാസം കോടികളുടെ നഷ്ടമാണ് ഇതുവഴി കെഎസ്ആർടിസിയ്ക്കുണ്ടാകുന്നത്..
മുറികൾ പ്രവർത്തനയോഗ്യമായാൽ നിരവധി സർക്കാർ സ്ഥാപനങ്ങളുടെ ഓഫിസ് പ്രവർത്തനം ഇവിടേയ്ക്ക് മാറ്റാനാകും. കെഎസ്ആർടിസി, കെറ്റിഡിഎഫ്സി അധികാരികൾ തമ്മിലുള്ള ശീതസമരമാണ് ടെർമിനലിന്റെ പ്രവർത്തനം വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.