കെഎസ്ആർടിസി ബസിൽ അവശനിലയിൽ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി മരിച്ചു. അമിതഭാരമുള്ള യുവാവിന്റെ മൃതദേഹം പുറത്തെടുക്കാൻ ബസിന്റെ പുറകുവശത്തെ കമ്പിയും സീറ്റും അറുത്തു മാറ്റേണ്ടിവന്നു. കോയമ്പത്തൂരിൽനിന്നു തിരുവനന്തപുരത്തേക്കുള്ള ബസിൽ അർധരാത്രി 12.30നായിരുന്നു സംഭവം. തിരുവനന്തപുരം കവടിയാർ ജവഹർ നഗറിൽ ജി.ശിവശങ്കരൻ നായരുടെ മകൻ ശിവപ്രകാശ് (42) ആണു മരിച്ചത്. ശരീരത്തിലെ നീരു മാറ്റുന്നതിന്റെ ചികിൽസയുമായി ബന്ധപ്പെട്ടു കോയമ്പത്തൂരിലെത്തിയ ശിവപ്രകാശ് അവിടെനിന്നാണു ബസിൽ കയറിയത്. ക്ഷീണിതനായ ഇദ്ദേഹം പിൻസീറ്റിൽ വിശ്രമത്തിലായിരുന്നു.
ബസ് പാലക്കാട്ടെത്തിയപ്പോൾ സംശയം തോന്നിയ കണ്ടക്ടർ ശിവപ്രകാശിനെ വിളിച്ചെങ്കിലും എഴുന്നേറ്റില്ല. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ബസിൽനിന്നു പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും അമിത ഭാരംമൂലം നടന്നില്ല. പിന്നീടു ബസ് ജില്ലാ ആശുപത്രിയിലേക്കു വിട്ടു. അഗ്നിശമന സേനയെത്തി ബസിന്റെ സീറ്റും കമ്പിയും അറുത്തുമാറ്റിയാണു ശിവപ്രകാശിനെ പുറത്തെടുത്തത്. ഇദ്ദേഹം ബസിൽ തന്നെ മരിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തെ ബാർ ജീവനക്കാരനാണു ശിവപ്രകാശ്.