മലപ്പുറം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ലോഡ് കണക്കിന് മാലിന്യം വഴിയോരത്തും സ്വകാര്യഭൂമിയിലും തളളുന്നത് പതിവാകുന്നു. കരിപ്പൂർ വിമാനത്താവള റോഡിന്റെ ഒാരത്താണ് ഏറ്റവും ഒടുവിൽ മാലിന്യം ഉപേക്ഷിച്ചത്. കരിപ്പൂർ വിമാനത്താവളത്തിലേക്കുളള പ്രധാന പാതയുടെ ഇരുവശത്തും മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. വീടുകളിൽ നിന്നും കടകളിൽ നിന്നും പുറന്തളളിയ മാലിന്യമാണ് ലോറികളിൽ എത്തിച്ച് വഴിയോരത്തുപേക്ഷിച്ചത്.
കഴിഞ്ഞ ദിവസവും കോഴിക്കോട്ടെ അപ്പാർട്ടുമെന്റിലെ മാലിന്യം പുളിക്കലിനടുത്ത അരൂരിൽ തളളിയിരുന്നു. മഞ്ചേരി നറുകരക്കടുത്ത സ്വകാര്യ ഭൂമിയിൽ മൂന്നു ലോഡ് മാലിന്യം തളളിയതോടെ ദുർഗന്ധം മൂലം പ്രദേശത്ത് താമസിക്കാനാവാത്ത സ്ഥിതിയായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദിവസവും കോഴിമാലിന്യം തളളുന്നുണ്ട്. കോഴിയിറച്ചി വിൽക്കുന്ന കടകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന സംഘമാണ് പിന്നിലെന്ന് സംശയിക്കുന്നു.