പനി പ്രതിരോധത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ സ്വകാര്യ ആശുപത്രികളും സൗജന്യ പനി ക്ലിനിക്കുകൾ തുടങ്ങുന്നു. രോഗികളുടെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. സ്വകാര്യആശുപത്രികൾ രോഗികളെക്കുറിച്ചുളള കൃത്യമായ കണക്ക് ആരോഗ്യവിഭാഗത്തിന് കൈമാറണമെന്നും കലക്ട്രേറ്റിൽ ചേർന്ന യോഗം നിർദേശം നൽകി .ഡെങ്കിപ്പനിക്കൊപ്പം എലിപ്പനി, എച്ച് വൺ എൻ വൺ എന്നിവയും വയറിളക്ക രോഗങ്ങളും ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ ജൂൺ മാസം മാത്രം പതിനാലുപേർ ഡങ്കിപ്പനി ബാധിച്ച് മരിച്ചതായാണ് ആരോഗ്യവിഭാഗത്തിന്റെ കണക്ക്. ഇൗ സാഹചര്യത്തിലാണ് ജില്ലയിലെ എല്ലാ സ്വകാര്യആശുപത്രികളിലും പനി ക്ളിനിക്കുകളും ക്രമീകരിക്കാൻ തീരുമാനം.
സർക്കാർ ആശുപത്രികളിലേതു പോലെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇതിനായി പ്രത്യേകം സൗകര്യമൊരുക്കണം. ഒരു പ്രദേശം കേന്ദ്രീകരിച്ച് മാത്രം പനി പടരുന്ന സാഹചര്യം ഒഴിവായി. എങ്കിലും നാലുപേർ മരിച്ച പട്ടാമ്പി ഒാങ്ങല്ലൂർ പോലുളള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധനടപടികൾ തുടരാനാണ് തീരുമാനം.